തമിഴ്നാട്, കർണാടക എന്നിവരുമായി ജോയിന്റ് ഓപ്പറേഷനും ഹെലികോപ്റ്റർ പട്രോളിംഗും കേരളത്തിന്റെ ആലോചനയിലുണ്ടെന്നാണ് വിവരം. അതിർത്തിയിൽ വാഹന പരിശോധനയും വർധിപ്പിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ നാല് തവണയാണ് കമ്പമലയിലെ തലപ്പുഴയിൽ മാവോയിസ്റ്റുകളെത്തിയത്.
ആദ്യം വനം വകുപ്പിന്റെ ഓഫീസ് അടിച്ചു തകർത്ത് മടങ്ങിയ സംഘം രണ്ട് ദിവസത്തിന് ശേഷം വീണ്ടുമെത്തി. വീടുകൾ സന്ദർശിച്ച് മടങ്ങുകയും ചെയ്തു. ഏറ്റവുമൊടുവിൽ പൊലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ സംഘം തകർത്തു. മാവോയിസ്റ്റുകൾ പതിവായി എത്തി അക്രമം നടത്തുന്നതിന്റെ ആശങ്കയിൽ കമ്പമല നിവാസികൾ.
കെഎഫ്‌ഡിസി തോട്ടത്തിൽ ജോലിക്ക് ഇറങ്ങാൻ പോലും ഇപ്പോൾ ഭയമാണെന്ന് തൊഴിലാളികൾ പറയുന്നു . പലരും പണിക്ക് പോകാനും മടിക്കുന്ന സ്ഥിതിയുമുണ്ട്. തലപ്പുഴ മേഖലയിൽ തണ്ടർബോൾട്ട് ക്യാമ്പ് ചെയ്യുന്നുണ്ട്. മാവോയിസ്റ്റുകൾക്കായി വനമേഖലയിലടക്കം തെരച്ചിൽ നടത്തുന്നുണ്ട്. ഇരുട്ടുവീണാൽ എവിടെയും എപ്പോഴും സായുധ മാവോയിസ്റ്റുകൾ എത്തുമെന്ന സാഹചര്യമാണ് ഇപ്പോഴുമുള്ളത്.