പൊതുപരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായി ഇറങ്ങിപ്പോയി. കാസര്‍കോട് ബേഡഡുക്ക സര്‍വീസ് സഹകരണ ബാങ്കിന്റെ ഉദ്ഘാടന വേദിയില്‍ നിന്നാണ് മുഖ്യമന്ത്രി ഇറങ്ങിപോയത്. സംസാരിച്ച് അവസാനിപ്പിക്കുന്നതിന് മുൻപ് അനൗണ്‍സ്‌മെന്റ് ചെയ്തതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
താൻ പ്രസംഗം അവസാനിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ അനൗണ്‍സ്‌മെന്റ് വന്നതായി വീഡിയോയില്‍ കാണാം. ഇതോടെ ക്ഷുഭിതനായ മുഖ്യമന്ത്രി ഇതൊന്നും ശരിയല്ലെന്നും ചെവി കേട്ടുകൂടേയെന്നും ചോദിച്ചശേഷം വേദി വിടുകയായിരുന്നു. തുടർച്ചയായി കുടുംബത്തിനെതിരെ ഉൾപ്പെടെ ഉയരുന്ന ആരോപണങ്ങൾ അദ്ദേഹത്തിൻറെ നില തെറ്റിക്കുന്നുണ്ടോ എന്ന സംശയവും ശക്തമാണ്.
ഇതാദ്യമായല്ലാ പിണറായി വേദിയിൽ പ്രകോപിതനാകുന്നത്. പല അവസരങ്ങളിലും കേരളം ഈ കാഴ്ച കണ്ടിട്ടുള്ളതാണ്. മുഖ്യമന്ത്രിയായ ശേഷവും ഇത്തരം രോക്ഷപ്രകടനങ്ങൾ മറച്ചുവെക്കാറില്ലാത്ത ആളാണ് മുഖ്യമന്ത്രി. എന്നാൽ സമീപകാലത്ത് ഉമ്മൻചാണ്ടി അനുസ്മരണം നടന്നപ്പോൾ നിരന്തര പ്രകോപനം ഉണ്ടായിട്ടും അദ്ദേഹം ശാന്തനായി നിലകൊണ്ടു എന്നതും ശ്രദ്ധേയമാണ്.