കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ വിസ തട്ടിപ്പ് നടത്തിയ പാലക്കാട് സ്വദേശിനി സത്യജാ ശങ്കര്‍ അറസ്റ്റില്‍. ബാംഗ്ലൂരില്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലത്ത് നിന്നും പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസാണ് സത്യജയെ അറസ്റ്റ് ചെയ്തത്. 2019 മുതല്‍ കാനഡയിലേക്ക് പായ്ക്കിങ് വിസ നല്‍കാമെന്ന് പറഞ്ഞ് തുടങ്ങിയ തട്ടിപ്പ് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. കൂടാതെ അസര്‍ബൈജാനില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി 200ലധികം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണവും പാസ്‌പോര്‍ട്ടും കൈക്കലാക്കുകയും ചെയ്തു.
കാസര്‍ഗോഡ് ആദൂര്‍ പോലീസ് സ്റ്റേഷൻ, പെരുമ്ബാവൂര്‍ പോലീസ് സ്റ്റേഷൻ എന്നീ സ്ഥലങ്ങളിലായി ഇവര്‍ക്കെതിരെ നിരവധി കേസുകളാണ് നിലവിലുള്ളത്. പോര്‍ച്ചുഗല്‍, ക്രൊയേഷ്യ, എസ്റ്റോണിയ മാള്‍ട്ട, എന്നീ രാജ്യങ്ങളിലേക്കും വിസ നല്‍കാമെന്നും പറഞ്ഞ് പണം തട്ടിപ്പ് നടത്തിയിട്ടുണ്ട്. പ്രധാനമായും എറണാകുളം ഇടപ്പള്ളിയിലുള്ള ഒരു ഏജൻസിയില്‍ നിന്നും മാത്രമായി അസര്‍ബൈജാൻ മാള്‍ട്ട രാജ്യങ്ങളിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് 100 ഓളം കാൻഡിഡേറ്റ്‌സില്‍ നിന്നുമായി ഒന്നരക്കോടി രൂപയോളം പണം തട്ടിയെടുത്തു.
മുംബൈ ആസ്ഥാനമാക്കിയുള്ള ഏഷ്യ ഓറിയ കമ്ബനിയുടെ മാനേജിങ് പാര്‍ട്ണര്‍ എന്ന് പരിചയപ്പെടുത്തി കൊണ്ടാണ് തട്ടിപ്പുകള്‍ തുടരുന്നത്. കാസര്‍ഗോഡ് ആധൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള വിസ തട്ടിപ്പ് കേസില്‍ സത്യജ മുൻകൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പ്രതിയെ തളിപ്പറമ്ബ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.