കൊല്‍ക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’സഖ്യത്തെക്കരുതി പശ്ചിമബംഗാളില്‍ രണ്ടുസീറ്റ് കോണ്‍ഗ്രസിന് നീക്കിവെക്കാമെന്ന് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്. ഇതിലൊന്ന് കോണ്‍ഗ്രസ് സിപിഎമ്മിന് കൈമാറുകയാണെങ്കില്‍ അതില്‍ തങ്ങള്‍ക്കെതിര്‍പ്പില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ‘ഇന്ത്യ’സഖ്യത്തിന്റെ നേതൃത്വത്തെ അറിയിച്ചു.

പശ്ചിമബംഗാളില്‍ ആകെയുള്ള 42 സീറ്റില്‍ മുപ്പതിലും ഉറച്ച വിജയപ്രതീക്ഷയുള്ള തങ്ങള്‍ക്കൊപ്പം ചേരണമോ ഒരുസീറ്റിലും ജയിക്കാൻ സാധ്യതയില്ലാത്ത സിപിഎമ്മിനോടൊപ്പം ചേരണോ എന്നത് കോണ്‍ഗ്രസിന് തീരുമാനിക്കാം എന്നതാണ് തൃണമൂല്‍ നേതൃത്വത്തിന്റെ നിലപാട്. ‘ഇന്ത്യ’സഖ്യത്തെക്കരുതി കോണ്‍ഗ്രസിന് നല്‍കുന്ന രണ്ട് സീറ്റില്‍ ഒന്ന് സിപി.എമ്മിന് കൊടുക്കാൻ തീരുമാനിച്ചാല്‍ എതിര്‍ക്കുകയില്ല. എന്നാല്‍, ഒരു കാരണവശാലും രണ്ടില്‍ക്കൂടുതല്‍ സീറ്റ് വിട്ടുനല്‍കുകയുമില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓരോ മണ്ഡലത്തിലും മൂന്നു ഘടകങ്ങളെ ആശ്രയിച്ചുവേണം സീറ്റുനിര്‍ണയം നടത്താൻ എന്നതാണ് തൃണമൂലിന്റെ നിലപാട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെയും നിയമസഭാ തിരഞ്ഞെടുപ്പിലെയും കക്ഷികളുടെ പ്രകടനം, ഇവ രണ്ടും കൂട്ടിച്ചേര്‍ത്ത് നോക്കുമ്ബോഴുള്ള വോട്ട് ശതമാനം എന്നിവയാണ് ഈ മൂന്നുഘടകങ്ങള്‍.സീറ്റുധാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി താഴെത്തട്ടുമുതല്‍ പ്രചാരണം തുടങ്ങി വെക്കണമെന്നാണ് തൃണമൂല്‍ ആഗ്രഹിക്കുന്നത്. സെപ്റ്റംബറില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ചര്‍ച്ചകള്‍ ഒക്ടോബറിലേക്ക് നീണ്ടതില്‍ പാര്‍ട്ടിനേതൃത്വത്തിന് അതൃപ്തിയുമുണ്ട്.

എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസിന്റെ സീറ്റ് വാഗ്ദാനത്തോട് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഒട്ടും അനുകൂലമായി പ്രതികരിക്കാൻ സാധ്യതയില്ല. രണ്ടുവള്ളത്തില്‍ കാല്‍വെച്ച്‌ നീങ്ങുകയാണ് മമതയെന്നും കോണ്‍ഗ്രസിന്റെകൂടെ നിന്നുകൊണ്ട് ബിജെപി.യെ സഹായിക്കുകയാണെന്നും പി.സി.സി. അധ്യക്ഷൻ അധീര്‍ രഞ്ജൻ ചൗധരി വെള്ളിയാഴ്ചനടന്ന പാര്‍ട്ടി ചടങ്ങില്‍ വിമര്‍ശനമുന്നയിച്ചു. അഴിമതിക്കേസില്‍നിന്ന് അഭിഷേകിനെ രക്ഷിക്കാനാണ് മമത ജി-20 ഉച്ചകോടിയിലെ വിരുന്നിന് പോയതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക