പശ്ചിമബംഗാളിലെ പൂര്‍ബ മേദിനിപുര്‍ ജില്ലയിലെ നന്ദകുമാറിലെ സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ ബിജെപി-സിപിഎം സഖ്യത്തിന് വന്‍ വിജയം. ‘പശ്ചിമബംഗാള്‍ സമവായ് ബച്ചാവോ സമിതി’ എന്ന പേരില്‍ മത്സരിച്ച സഖ്യം ആകെയുള്ള 63 സീറ്റും സ്വന്തമാക്കി. ഭരണകക്ഷിയായ തൃണമൂലിന് ഒറ്റസീറ്റു പോലും നേടാനായില്ല.

നന്ദകുമാര്‍ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ബഹറാംപുര്‍ അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. തൃണമൂല്‍ ആദ്യം എല്ലാ സീറ്റുകളിലേക്കും നാമനിര്‍ദേശപത്രിക നല്‍കിയിരുന്നെങ്കിലും 52 സീറ്റില്‍ പിന്നീട് പത്രിക പിന്‍വലിച്ചു. 11 സീറ്റിലേക്കുമാത്രമാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. ആകെ സീറ്റില്‍ 40 എണ്ണം ബിജെ.പിക്കും 23 എണ്ണം സിപിഎമ്മിനും ലഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ കൊലാഘട്ടില്‍ നടന്ന സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ സിപിഎം- കോണ്‍ഗ്രസ് സഖ്യത്തോട് തൃണമൂല്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു. ”എതിരില്ലാതെ 52 സീറ്റുകളില്‍ ഞങ്ങള്‍ നേരത്തെ തന്നെ വിജയിച്ചിരുന്നു. 11 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പശ്ചിമബംഗാള്‍ സമവായ് ബച്ചാവോ സമിതി തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ പോരാടാനായി രൂപീകരിച്ച സഖ്യമാണ്”- നന്ദകുമാര്‍ ബഹറാംപൂര്‍ അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുന്‍ പ്രസിഡന്റ് ഷേഖ് ഹുഷിയാര്‍ റഹ്മാന്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

“ഇത്തരം സംഭവങ്ങള്‍ ഉണ്ടാകണം. അങ്ങനെയെങ്കില്‍ സിപിഎമ്മും ബിജെപിയും കൈകോര്‍ക്കുന്നുവെന്ന് ഞങ്ങള്‍ക്ക് (ടിഎംസി) തെളിയിക്കാനാകും”- തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുണാല്‍ ഘോഷ് പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചത് ഇങ്ങനെ- “താഴെത്തട്ടില്‍ പലതും സംഭവിക്കാം. എന്നാല്‍ സിപിഎം നേതൃത്വം ഇക്കാര്യം ശ്രദ്ധിക്കണം”. അതേസമയം, സഹകരണ സംഘം തെരഞ്ഞെടുപ്പിലെ വിജയികളെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകന്ത മജുംദാര്‍ അഭിനന്ദിച്ചു. എന്നാല്‍ സിപിഎം നേതൃത്വം സഖ്യത്തോട് പരസ്യമായി പ്രതികരിച്ചിട്ടില്ല.

അതേസമയം, ‘പശ്ചിമബംഗാള്‍ സമവായ് ബച്ചാവോ സമിതി’ വരുന്ന പഞ്ചായത്ത് തെര‍ഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒരു വിഭാഗം ബിജെപി നേതാക്കള്‍ക്ക് ഈ സഖ്യത്തോട് താല്‍പര്യമില്ല. നന്ദിഗ്രാം എംഎല്‍എയും പ്രതിപക്ഷ നേതാവുമായ ശുഭേന്ദു അധികാരിയുടെ ജില്ലയായ പൂര്‍ബമേദിനിപൂരിലെ പുതിയ രാഷ്ട്രീയ സഖ്യം തദ്ദേശ തെരഞ്ഞെടുപ്പിലും തുടരുമോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ആകാംക്ഷയോടെ നോക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക