കരാറുകാരുടെ കുടിശിക 16,000 കോടി കഴിഞ്ഞ സാഹചര്യത്തില്‍ ത്രിതല പഞ്ചായത്തുകളില്‍ നടന്നുവരുന്ന എല്‍.എസ്.ഡി (ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്) നിര്‍മാണങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവയ്‌ക്കാന്‍ കരാറുകാരുടെ സംഘടനകള്‍ തീരുമാനിച്ചു. ഡിസംബറിനുള്ളില്‍ കുടിശിക തീര്‍ത്തില്ലെങ്കില്‍ സംസ്‌ഥാനത്തെ എല്ലാ പൊതുമരാമത്ത് നിര്‍മാണങ്ങളും ഉപേക്ഷിക്കാനാണ് തീരുമാനം. അങ്ങനെ വന്നാല്‍ ഗതാഗതം, കുടിവെള്ള വിതരണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ വന്‍ പ്രതിസന്ധി ഉണ്ടാകുമെന്നാണ് സൂചന.
പൊതുമരാമത്ത് വകുപ്പ് മാത്രം 7,000 കോടി രൂപയിലധികം കരാറുകാര്‍ക്ക് കുടിശിക ഇനത്തില്‍ നല്‍കാനുണ്ട്. കുടിശിക ബാങ്കുവഴി വായ്‌പ്പാ രൂപത്തില്‍ നല്‍കുന്ന രീതിയും നിലച്ചു. കിഫ്‌ബി പദ്ധതികളുടെ കാര്യം ഒരു വര്‍ഷമായി പ്രതിസന്ധിയിലാണ്. കരുതല്‍ ധനം തീര്‍ന്നതിനാല്‍ കുടിശിക 2000 കോടിയിലധികമായി. റീബില്‍ഡ് കേരള, മുഖ്യമന്ത്രിയുടെയും മറ്റ് ജനപ്രതിധികളുടെയും പ്രാദേശിക റോഡ് വികസന പദ്ധതികള്‍ എന്നിവയും പ്രതിസന്ധിയിലായി. അയ്യായിരം കോടി രൂപയാണ് ഈ മേഖലയില്‍ മാത്രം കരാറുകാര്‍ക്ക് നല്‍കാനുള്ളത്.
ജലവിഭവ വകുപ്പില്‍ മാത്രം ആയിരം കോടി രൂപയുടെ കുടിശികയാണുള്ളത്. ഒന്നര വര്‍ഷമായി പണം ലഭിക്കുന്നില്ല. നഗരങ്ങളില്‍ പോലും കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടികിടക്കുകയാണ്. അതിനാല്‍ നഗര മധ്യത്തിലെ റോഡുകള്‍ പോലും തകര്‍ന്ന് തരിപ്പണമായി കിടക്കുന്നു. പൊട്ടിയ പൈപ്പുകള്‍ മാറാന്‍ കരാറുകാര്‍ തയാറാകാത്തതിനാല്‍ റോഡ് ടാര്‍ ചെയ്യാനും പറ്റാത്ത അവസ്‌ഥ.
പല കരാര്‍ കമ്ബനികളും തകര്‍ച്ചയിലാണ്. ഓണത്തിന് പോലും തൊഴിലാളികള്‍ക്കു ശമ്ബളം നല്‍കാന്‍ കഴിയാത്ത അവസ്‌ഥ. മൂന്നുമാസമായി ശമ്ബളം നല്‍കാത്ത കരാര്‍ കമ്ബനികളുണ്ട്. ചെയ്‌ത ജോലിക്ക് പണം ലഭിക്കാത്തതിനാല്‍ കോടികള്‍ വായ്‌പ്പ എടുത്താണ് പല സ്‌ഥാപനങ്ങളും പിടിച്ചുനില്‍ക്കുന്നത്.
കാരുണ്യ ചികിത്സാ കുടിശ്ശിക ആയിരം കോടിയിലധികം
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് സര്‍ക്കാര്‍ കുടിശിക ഇനത്തില്‍ നല്‍കാനുള്ളത് 10 ,31,15,47,932 രൂപയെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കി. പദ്ധതി പ്രകാരം ചികില്‍സ നല്‍കിയ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി കുടിശികയിനത്തില്‍ 1031 കോടിയിലേറെ രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. സ്വകാര്യമേഖലയിലെ ആശുപത്രികള്‍ക്ക് 2,08,73,03,779 രൂപയും സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 8,22,42,44,153 രൂപയുമാണ് കുടിശികയിനത്തില്‍ നല്‍കാനുള്ളത്.കുടിശിക വര്‍ദ്ധിച്ചതോടെ പദ്ധതി പ്രകാരമുള്ള ചികിത്സ നിര്‍ത്താന്‍ സ്വകാര്യ ആശുപത്രികള്‍ തീരുമാനിച്ചത് നേരത്തെ വാർത്തയായിരുന്നു. പദ്ധതിയില്‍ എന്റോള്‍ ചെയ്തിരിക്കുന്നത് 42 ലക്ഷം കുടുംബങ്ങളാണ്.
രണ്ടുമാസമായി പെൻഷൻ കിട്ടാതെ കെഎസ്ആർടിസിൽ നിന്ന് വിരമിച്ച നാൽപതിനായിരത്തിലധികം ജീവനക്കാർ വറുതിയിൽ
കെഎസ്‌ആര്‍ടിസി പെൻഷൻകാര്‍ക്ക് വീണ്ടും ദുരിതകാലം. ഒരിടവേളയ്ക്ക് ശേഷം രണ്ട് മാസത്തിലധികമായി പെൻഷൻ തുക മുടങ്ങിയിരിക്കുന്നു. അരലക്ഷത്തോളം പെൻഷൻകാരുടെ ജീവിതം ഇപ്പോള്‍ പെരുവഴിയിലാണ്. നിത്യ ചെലവുകള്‍ക്കും മരുന്ന് ഉള്‍പ്പെടെയുള്ള വാര്‍ധക്യകാല ചെലവുകള്‍ക്കും വഴി കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഈ പെൻഷൻകാര്‍ക്കും ചിലത് പറയാനുണ്ട്. കാൻസര്‍ അടക്കമുള്ള മാറാരോഗങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ ഉള്‍പ്പെടെ 40,000ത്തോളം പെൻഷൻകാരാണുള്ളത്. മരുന്ന് വാങ്ങാൻ പോലും പൈസ കൈവശമില്ലാതെ ദുരിതം അനുഭവിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.