ഫെനി ബാലകൃഷ്ണന്റെ ആരോപണം നിഷേധിക്കുന്നില്ലെന്ന് മന്ത്രി സജി ചെറിയാൻ. വീണ്ടും മന്ത്രിയാകാൻ തനിക്ക് കഴിയില്ലെന്ന് ഉറപ്പായതോടെ ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഇറക്കാൻ ഗണേഷ് കുമാര്‍ നടത്തിയ ഗൂഡാലോചനയാണ് സോളാര്‍ കേസിലെ ലൈംഗികപീഡന ആരോപണമെന്ന് പരാതിക്കാരിയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കേസ് സജീവമായി നിര്‍ത്താൻ ഇ.പി ജയരാജനും സജി ചെറിയാനും ഇടപെട്ടുവെന്നുമായിരുന്നു ഫെനിയുടെ ആരോപണം. ഇതാണ് സജി ചെറിയാൻ നിഷേധിക്കാത്തത്.
തങ്ങള്‍ ഒക്കെ രാഷ്ട്രീയ രംഗത്ത് മാന്യമായി പ്രവര്‍ത്തിക്കുന്നവരാണെന്നും അതുകൊണ്ടാണ് ആരോപണം കത്തിക്കാതിരുന്നതെന്നും സജി ചെറിയാൻ പറഞ്ഞു.‘എന്റെ അയല്‍ക്കാരി, എന്റെ നാട്ടുകാരനായ വക്കീല്‍ ഇവരൊക്കെ സംസാരിച്ചിട്ടുണ്ടാകുമല്ലോ. സംസാരിച്ച കാര്യങ്ങള്‍ ആര്‍ക്കെങ്കിലും എതിരായി ഉപയോഗിച്ചിട്ടുണ്ടോ എന്നതാണ് ചോദ്യം. വെറുതേ ഇതു തോണ്ടണ്ട, തോണ്ടിയാല്‍ പലര്‍ക്കും നാശം ഉണ്ടാകും. എതെങ്കിലും പരാതി ഞങ്ങള്‍ക്ക് മുൻപില്‍ ആരെങ്കിലും അവതരിപ്പിച്ചാല്‍ അത് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നവരല്ല ഞങ്ങള്‍. ഞങ്ങളോട് പറഞ്ഞത് ആരോടും പറഞ്ഞിട്ടില്ല. അത് ഇനി പറയിപ്പിക്കാൻ ശ്രമിക്കണോ? ഫെനിയും പരാതിക്കാരിയുമായി കൂടികാഴ്ച നടത്തിട്ടുണ്ട്’, സജി ചെറിയാൻ പറഞ്ഞു.
അതേസമയം, ഇ പി ജയരാജനെ കൊല്ലത്തെ ഒരു ഗസ്റ്റ് ഹൗസില്‍ വച്ചു കണ്ടെന്നും സോളാര്‍ വിഷയം കത്തിച്ചു നിറുത്തണം, അതിനുവേണ്ട കാര്യങ്ങള്‍ ചെയ്തു തരാമെന്ന് ജയരാജൻ പറഞ്ഞു എന്നും കഴിഞ്ഞ ദിവസം ഫെനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സജി ചെറിയാൻ മാവേലിക്കര കോടതിയില്‍ എന്തോ ആവശ്യത്തിനായി എത്തിയപ്പോള്‍ പരാതിക്കാരിയെ കാണണമെന്ന് ആവശ്യപ്പെട്ടുവെന്നും തന്റെ വീട്ടില്‍ വെച്ച് പരാതിക്കാരിയെ കണ്ടുവെന്നുമാണ് ഫെനി പറഞ്ഞത്.