കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി. കോഴിക്കോട്ടെ രണ്ട് പനി മരണം വൈറസ് ബാധയാലെന്ന് സ്ഥിരീകരിച്ചു. നേരത്തെ മരണമടഞ്ഞവരുടെയും ചികിത്സയിലിരിക്കുന്നവരുടെയും സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു കൊടുത്തിട്ടുണ്ടായിരുന്നു. ഇതിൻറെ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. പുണെ വൈറോളജി ലബോറട്ടറിയില്‍ പരിശോധിച്ചതിന്റെ ഫലം വരാൻ കാത്തിരിക്കുന്നതിനിടെ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കോഴിക്കോട്ട് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. മരുതോങ്കര, തിരുവള്ളൂര്‍ പ്രദേശവാസികളാണ് മരിച്ചത്. മരിച്ചതില്‍ ഒരാള്‍ക്ക് 49 വയസ്സും ഒരാള്‍ക്ക് 40 വയസ്സുമാണ്. ഒരാള്‍ ഓഗസ്റ്റ് 30-നും രണ്ടാമത്തെയാള്‍ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയുമാണ് മരിച്ചത്.
നിപ സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് നാലു പേര്‍ ചികിത്സയിലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണ് ചികിത്സയിലുള്ളത്. നിലവില്‍ 75 പേരുടെ സമ്ബര്‍ക്ക പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പ്രാഥമിക സമ്ബര്‍ക്കമാണ് ആണ് എല്ലാം. ഹൈ റിസ്കിലും ഇവര്‍ ഉള്‍പ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.