സിപിഐഎം നേതാക്കളെ തടഞ്ഞ പൊലീസുകാരെ സ്ഥലംമാറ്റിയ നടപടി സിറ്റി പൊലീസ് കമ്മീഷണര്‍ റദ്ദാക്കി. സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരെ പേട്ട സ്റ്റേഷനില്‍ വീണ്ടും നിയമിച്ചു. പേട്ട സ്റ്റേഷനിലെ എസ്‌ഐമാരായ എസ് അസീം, എം അഭിലാഷ്, ഡ്രൈവര്‍ എം മിഥുൻ എന്നിവരെയാണ് തിരികെ നിയമിച്ചത്. ഹെല്‍മറ്റ് ധരിക്കാത്ത ഡിവൈഎഫ്‌ഐ നേതാവിന് പിഴ ചുമത്തിയതില്‍ പ്രതിഷേധിച്ച് പേട്ട പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറിയ സിപിഐഎം നേതാക്കളെ തടയുകയായിരുന്നു.
എസ്‌ഐമാരെ ജില്ലാ ക്രൈംബ്രാഞ്ചിലേക്കും ഡ്രൈവറെ എആര്‍ ക്യാംപിലേക്കുമാണ് സ്ഥലം മാറ്റിയിരുന്നത്. അന്വേഷണ റിപ്പോര്‍ട്ട് പൊലീസുകാര്‍ക്ക് അനുകൂലമായതിനെ തുടര്‍ന്ന് നടപടി റദ്ദാക്കി ഉദ്യോഗസ്ഥരെ സ്റ്റേഷനില്‍ തിരികെ നിയമിച്ചു. ഉദ്യോഗസ്ഥരുടെ വാദം കേള്‍ക്കാതെ സിപിഐഎം നേതാക്കളുടെ നിര്‍ദേശം അപ്പാടെ നടപ്പാക്കുകയായിരുന്നുവെന്ന് പൊലീസിനുള്ളില്‍ ആക്ഷേപമുണ്ട്. സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയി എംഎല്‍എയുടെ സമ്മര്‍ദത്തിനു വഴങ്ങിയുള്ള സര്‍ക്കാര്‍ നടപടില്‍ പൊലീസുകാര്‍ക്കിടയില്‍ അമര്‍ഷം നിലനിന്നിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം 4.30നാണ് സംഭവം. ഒരുവാതില്‍കോട്ട റോഡില്‍ എസ്‌ഐമാരായ അഭിലാഷും അസീമും വാഹനങ്ങള്‍ പരിശോധിക്കുമ്ബോള്‍ ബൈക്കിലെത്തിയ ഡിവൈഎഫ്‌ഐ വഞ്ചിയൂര്‍ ബ്ലോക്ക് ട്രഷറര്‍ വി നിഥിനെ തടഞ്ഞു നിര്‍ത്തിയതായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ നല്‍കണമെന്ന് പറഞ്ഞത് തര്‍ക്കത്തിനിടയാക്കിയത്. വൈകുന്നേരം വൈകിട്ട് ആറു മണിയോടെ സിപിഐഎം നേതാക്കളുമായി നിഥിൻ സ്റ്റേഷനിലെത്തി എസ്‌ഐമാര്‍ വന്ന ജീപ്പ് നേതാക്കള്‍ തടയുകയായിരുന്നു. ലാത്തിവീശിയാണ് പൊലീസ് പ്രതിഷേധക്കാരെ ഓടിച്ചത്.
അതേസമയം പൊലീസിനെതിരെ പാര്‍ട്ടി പരാതി നല്‍കിയിരുന്നു. വാഹനപരിശോധനയ്ക്കിടെ ഡിവൈഎഫ്‌ഐ നേതാവിനെ അസഭ്യം പറഞ്ഞെന്നും ഇതു ചോദിക്കാനെത്തിയ സിപിഐഎം നേതാക്കളെ അടിച്ചോടിച്ചെന്നുമായിരുന്നു പരാതി.അതേസമയം, ജില്ലാ സെക്രട്ടറി വി ജോയി, വഞ്ചിയൂര്‍ ഏരിയാ സെക്രട്ടറി ലെനിൻ, മുൻ മേയര്‍ കെ ശ്രീകുമാര്‍, കൗണ്‍സിലര്‍ ഡി ആര്‍ അനില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്കു തള്ളിക്കയറി പൊലീസുകാരെ ഭീഷണിപ്പെടുത്തി. രണ്ടു തവണ തള്ളിക്കയറിയ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. എസ്‌ഐമാരെ ക്രമസമാധാനച്ചുമതലയില്‍ നിന്നു മാറ്റി അന്വേഷണം നടത്താമെന്ന് ഡിസിപി ഉറപ്പു നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. നര്‍കോട്ടിക് അസി കമ്മിഷണര്‍ക്കായിരുന്നു അന്വേഷണ ചുമതല.