കൊച്ചി: വാങ്ങി ഒരാഴ്ചക്കുള്ളില്‍ കേടായ ലാപ്ടോപ്, മാറ്റിനല്‍കാത്തതിൻ്റെ പേരില്‍ പ്രമുഖ ഡിജിറ്റല്‍ ഉല്‍പന്ന വിതരണക്കാരായ ഓക്സിജനും നിര്‍മാണ കമ്ബനിയായ ലെനോവയ്ക്കുമെതിരെ നടപടി. ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷൻ്റെ ഉത്തരവ്. വടക്കൻ പറവൂര്‍ സ്വദേശി ടി.കെ.സെല്‍വൻ്റെ എട്ടുവര്‍ഷം നീണ്ട നിയമപോരാട്ടമാണ് ഫലംകണ്ടത്.
വിദ്യാഭ്യാസ ആവശ്യത്തിന് എസ്.സി, എസ്.ടി. കോര്‍പ്പറേഷനില്‍ നിന്ന് വായ്പ എടുത്താണ് സെല്‍വൻ 2015ല്‍ ലാപ്ടോപും അനുബന്ധ ഉപകരണങ്ങളും വാങ്ങിയത്. ലാപ്ടോപ് തകരാറിലായതിനെ തുടര്‍ന്ന് പലതവണ ഓക്സിജനുമായും ലെനോവയുമായും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അക്സിഡന്റല്‍ ഡാമേജ്, ഓണ്‍സൈറ്റ് വാറണ്ടി എന്നിവ ലാപ്ടോപ് വാങ്ങുമ്ബോള്‍ തന്നെ സെല്‍വൻ എടുത്തിരുന്നു. എന്നിട്ടും നഷ്ടം പരിഹരിക്കാൻ എതിര്‍കക്ഷികള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് തര്‍ക്കപരിഹാര കമ്മിഷനെ സമീപിച്ചത്. വാറന്റി കാലയളവിനുള്ളിലാണ് ലാപ്ടോപ് ഉപയോഗശൂന്യമായതെന്ന് സ്ഥിരീകരിച്ച് കമ്മിഷൻ നിയോഗിച്ച വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
2015ല്‍ പരാതി സ്വീകരിച്ച് കമ്മിഷൻ നടപടി തുടങ്ങിയിട്ടും ഓക്സിജനോ ലെനോവയോ കേസില്‍ സഹകരിക്കാൻ തയ്യാറായില്ല. ഇക്കാരണത്താല്‍ കേസ് നീണ്ടുപോകുകയായിരുന്നു. ഇതും കണക്കിലെടുത്താണ് നഷ്ടപരിഹാരത്തിനുള്ള നിര്‍ണായക ഉത്തരവ്. ലാപ്ടോപിന്റെ വിലയായ അമ്ബത്തൊന്നായിരം രൂപ തിരികെ നല്‍കണം. സേവനം നല്‍കാത്തതിൻ്റെ പേരില്‍ 40,000 രൂപയും കേസിൻ്റെ ചിലവ് കണക്കാക്കി 10,000 രൂപയും നല്‍കാനാണ് ഡി.ബി.ബിനു അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിൻ്റെ ഉത്തരവ്. 30 ദിവസത്തിനകം ഈ തുക നല്‍കിയില്ലെങ്കില്‍ 2015ല്‍ പരാതി നല്‍കിയ ദിവസം മുതലുള്ള കാലയളവ് കണക്കാക്കി ഒൻപത് ശതമാനം പലിശ സഹിതം തുക നല്‍കേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു.