സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്കെന്ന് വ്യക്തമാക്കി വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി. ഡാമുകളില്‍ വെള്ളമില്ലാത്തത് വലിയ പ്രതിസന്ധിയാണെന്നും ലോഡ് ഷെഡ്ഡിങ് ആവശ്യമാണോ എന്നത് ഈ മാസം 21-ന് നടക്കുന്ന ഉന്നതതല യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. മഴ ഒഴിഞ്ഞതോടെ കര്‍ക്കിടകത്തില്‍ വൈദ്യുതി ഉപഭോഗം വൻതോതില്‍ വര്‍ധിച്ചു. രാത്രി 10-നും 11-നും ഇടയിലാണ് ഏറ്റവും കൂടുതല്‍ ഉപയോഗം.
ഓഗസ്റ്റ് 11-ന് 4147 മെഗാവാട്ട് വെദ്യുതി ഉപയോഗമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 3613 മെഗാവാട്ട് മാത്രമായിരുന്നു ഉപയോഗം. വീടുകളില്‍ എ.സി.യുടെ ഉപയോഗവും വര്‍ധിച്ചു. ഒപ്പം, കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിച്ചിരുന്ന മൂന്ന് താപ വൈദ്യുതി കരാറുകള്‍ റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയിരുന്നു. യുണിറ്റിന് 4 രൂപ 29 പൈസയ്ക്ക് ലഭിച്ചിരുന്ന 465 മെഗാവാട്ട് വൈദ്യുതികളാണ് ഇല്ലാതായത്. 25 വര്‍ഷത്തേക്ക് വൈദ്യുതി ലഭിക്കേണ്ട കരാറാണ് റദ്ദാക്കപ്പെട്ടത്.
സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് താഴുകയാണ്. കാലവര്‍ഷത്തെ മഴക്കുറവും വൈദ്യുതി ഉത്പാദനം വര്‍ധിച്ചതുമാണ് പ്രധാനകാരണം. ഇടുക്കി അണക്കെട്ട് അടക്കമുള്ള പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പ് മുൻവര്‍ഷത്തെക്കാള്‍ കുറഞ്ഞു. നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2331.84 അടി ആണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഏതാണ്ട് 54 അടി വെള്ളം കുറവാണ്. ഇടമലയാറില്‍ വൈദ്യുതി ഉത്പാദനം വെട്ടിക്കുറച്ചു. പ്രതിസന്ധിരൂക്ഷമായതോടെ വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടി വരും എന്നാണ് കെഎസ്‌ഇബിയുടെ വിലയിരുത്തല്‍.