കഴിഞ്ഞ ദിവസമാണ് വയനാട് മുള്ളൻ കൊല്ലിക്ക് സമീപം കബനി നദിയുടെ തീരത്ത് യുവാക്കളേയും യുവതികളേയും ലഹരിയുടെ ആലസ്യത്തിൽ നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ കണ്ടെത്തിയത്. ഒരു സംഘം പെൺകുട്ടികൾ യുവാക്കൾക്കൊപ്പം പുഴയുടെ തീരത്തെ പുൽതകിടിയിൽ ഇരിക്കുന്നതും കിടക്കുന്നതും ആയ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ആയിരുന്നു പുറത്ത് വന്നത്. ഇതിൽ ചില പെൺകുട്ടികൾക്ക് നടക്കാൻവയാത്ത വിധം അവസ്ഥയിൽ ആയിരുന്നു. പെൺകുട്ടികളേ പിന്നീട് കൂടെ ഉണ്ടായ യുവാക്കൾ താങ്ങി എടുത്ത് കൊണ്ട് പോവുകയായിരുന്നു.
ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഈ പെൺകുട്ടികൾ പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ വിദ്യാർത്ഥിനികൾ ആണെന്നും, ഇവർ താമസിച്ചു പോന്നിരുന്നത് കോളേജിന്റെ നിർമ്മല ഹോസ്റ്റലിൽ ആണെന്നും, സംഭവവുമായി ബന്ധപ്പെട്ട 5 പെൺകുട്ടികൾക്കെതിരെ സസ്പെൻഷൻ നടപടികൾ കോളേജ് സ്വീകരിച്ചു എന്നുമാണ്. സസ്പെൻഷൻ ഓർഡറും വെളിയിൽ വന്നിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റം കോളേജിന്റെ സൽപ്പേരിനു വലിയ കളങ്കം ഉണ്ടാക്കിയെന്നു കോളേജ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
വിദ്യാർത്ഥിനികൾക്കൊപ്പം ഉണ്ടായിരുന്ന ആൺകുട്ടികൾ പഴശ്ശി രാജ കോളേജിൽ പഠിക്കുന്നവരോ, കോളേജുമായി ഏതെങ്കിലും രീതിയിൽ ബന്ധമുള്ളവരോ അല്ലെന്നു പ്രിൻസിപ്പൽ അറിയിച്ചു. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് തുടർനടപടികൾക്കായി പോലീസ്, എക്സ് സൈസ് വിഭാഗങ്ങൾക്ക് വിവരം കൈമാറിയിട്ടുണ്ടെന്നും സൂചനയുണ്ട്.