കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിലെ പ്രതികള്‍ കോടതിയുടെ ജനല്‍ചില്ല് അടിച്ചുതകര്‍ത്തു. വിലങ്ങുപയോഗിച്ചാണ് ബേസ്മൂവ്മെന്റ് പ്രവര്‍ത്തകരായ പ്രതികള്‍ ജനല്‍ചില്ല് തകര്‍ത്തത്. ആന്ധ്രാപ്രദേശിലെ കടപ്ര ജയിലില്‍ നിന്നാണ് കൊല്ലത്തെത്തിച്ചത്.
2016 ജൂണ്‍ 15-നാണ് കൊല്ലം കളക്ടറേറ്റില്‍ ബോംബ് സ്ഫോടനമുണ്ടാകുന്നത്. കേസിലെ പ്രതികളുടെ വിചാരണ ഇന്ന് ആരംഭിക്കാനിരിക്കുകയായിരുന്നു. അതിന്റെ ഭാഗമായാണ് ആന്ധ്രാപ്രദേശില്‍ നിന്നും പ്രതികളെ കൊല്ലത്തേക്കെത്തിച്ചത്. അവരെ തിരിച്ചു കൊണ്ടു പോവുന്നതിനിടെയായിരുന്നു അക്രമം. കേരളാ പോലീസും ആന്ധ്രാപോലീസുമുള്‍പ്പടെ അമ്ബതോളം പോലീസുകാര്‍ പ്രതികള്‍ക്കൊപ്പമുണ്ടായിരുന്നു. ഇവര്‍ക്കു മുന്നില്‍ വെച്ചാണ് അക്രമാസക്തരായ പ്രതികള്‍ ചില്ല് തകര്‍ത്തത്.
ജഡ്ജിയെ കാണണമെന്നാവശ്യപ്പെട്ടായിരുന്നു അക്രമം. തീവ്രവാദ സ്വഭാവമുള്ള സംഘടനയായ ബേസ്മൂവ്മെന്റ് പ്രവര്‍കരായ പ്രതികള്‍ക്കെതിരെ UAPAയുള്‍പ്പടെ ചുമത്തിയിരുന്നു. അപ്പാസരി, ഷംസൂള്‍ കരീംരാജ, ദാവൂദ് സുലൈമാൻ, ഷംസുദ്ദീൻ എന്നിവരാണ് പ്രതികള്‍. ഇവരെ പൂജപ്പുര സെൻട്രല്‍ ജയിലിലേക്ക് മാറ്റി. വൻ സുരക്ഷാ വീഴ്ചയാണുണ്ടായത്. അതീവഗുരുതരമായ കേസിലെ പ്രതികളെ കൊണ്ടു വരുമ്ബോള്‍ പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്.