ഓഹരി വിപണിയുടെ പേരില്‍ ആളുകളില്‍നിന്ന് നിക്ഷേപം വാങ്ങി തട്ടിച്ചെന്ന പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നു. കുറ്റൂര്‍ ചീറോത് വീട്ടില്‍ മിഷ (39) കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. തട്ടിപ്പ് ലക്ഷങ്ങളിലൊതുങ്ങിയേക്കില്ലെന്ന് പൊലീസിന്റെ വിലയിരുത്തല്‍. പ്രാഥമിക അന്വേഷണത്തില്‍ തന്നെ നിരവധിയാളുകള്‍ പണം തട്ടിയെന്ന പരാതികളുമായി എത്തിയിട്ടുണ്ട്. വിവിധ സ്റ്റേഷനുകളിലേക്കും ഇതുസംബന്ധിച്ച് അന്വേഷണങ്ങളെത്തുന്നുണ്ട്.
സാധാരണക്കാരും വമ്ബൻമാരും ബിസിനസുകാരുമെല്ലാം മിഷയുടെ തട്ടിപ്പിനിരയായിട്ടുണ്ട്. ഓഹരി നിക്ഷേപത്തിലൂടെ ലാഭമുണ്ടാക്കിയെന്ന് കാണിക്കാൻ ആഡംബര വില്ലകളും ഫ്ലാറ്റുകളും വാടകക്കെടുത്ത് കുടുംബമായിട്ടാണ് മിഷ താമസിച്ചിരുന്നത്. ആരെയും വീഴ്ത്താൻ കഴിയുന്ന വാക്ചാതുര്യവും ആളുകള്‍ കെണിയില്‍ വീഴാൻ കാരണമായി. പലരും പരാതിപ്പെടാൻ മടിക്കുന്നുണ്ടെന്നും പറയുന്നു.
സര്‍ക്കാര്‍ സര്‍വിസില്‍നിന്ന് വിരമിച്ചവരില്‍നിന്നും വ്യാപാരികളില്‍ നിന്നുമെല്ലാം വൻ തുകകള്‍ നിക്ഷേപമായി വാങ്ങിയിട്ടുണ്ട്. തുടക്കത്തില്‍ പലിശ എന്ന നിലയില്‍ നല്ല ഒരു തുക നല്‍കി വിശ്വാസം നേടിയെടുക്കും. പിന്നീട് അവരില്‍നിന്ന് കൂടുതല്‍ സംഖ്യ നിക്ഷേപമായി സ്വീകരിച്ച് പലിശയും തുകയും നല്‍കാതെ വഞ്ചിക്കുന്നതാണ് തട്ടിപ്പിന്‍റെ രീതി.
പ്രതിക്കെതിരെ വേറെയും സ്റ്റേഷനുകളില്‍ സമാനരീതിയിലുള്ള പരാതികള്‍ നിലവിലുള്ളതായി വിയ്യൂര്‍ പൊലീസ് അറിയിച്ചു. ഇവര്‍ക്ക് ആരെങ്കിലും സഹായികളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. എ.എസ്.ഐ ജോമോൻ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.സി. അനില്‍കുമാര്‍, രേഷ്മ രവി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.