കടവന്ത്രയിലെ ആഡംബര ഹോട്ടലായ ഒലീവ് ഡൗണ്‍ ടൗണില്‍ ഡി.ജെ പാര്‍ട്ടിക്കിടെ സ്ത്രീകളെ ശല്യംചെയ്ത് ഏഴംഗ നാവികസേനാ സംഘം. മോശം അനുഭവം നേരിട്ട ഒരുയുവതിയുടെ സുഹൃത്തുക്കളും നേവിക്കാരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഭവത്തില്‍ ഇടപെട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ നാവിക ഉദ്യോഗസ്ഥൻ ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കി. പൊലീസുകാരെ മര്‍ദ്ദിച്ചയാളെ കൂടുതല്‍ ഉദ്യോഗസ്ഥരെത്തി അറസ്റ്റുചെയ്തു. സ്ത്രീകളെ ശല്യംചെയ്ത നേവിസംഘം ഇതിനിടെ സ്ഥലംവിട്ടു.
ശനിയാഴ്ച രാത്രിയാണ് സിനിമയെ വെല്ലുന്ന നാടകീയരംഗങ്ങള്‍ കൊച്ചി നഗരത്തില്‍ അരങ്ങേറിയത്. എറണാകുളം സൗത്ത് സ്റ്റേഷനിലെ എസ്.സി.പി.ഒ രാജീവൻ, സി.പി.ഒ രാജേഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മുഖത്തും ദേഹത്തും പരിക്കുണ്ട്. പ്രാഥമിക ചികിത്സതേടിയശേഷം ഇവരെ വീട്ടിലേക്ക് മാറ്റി.
കൊച്ചി നാവിക ആസ്ഥാനത്ത് പരിശീലനത്തിനായി എത്തിയ രാജസ്ഥാൻ സ്വദേശി ഷെര്‍ സിംഗാണ് (27) അറസ്റ്റിലായത്. പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചു, പൊതുമുതല്‍ നശിപ്പിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. സ്ത്രീകളെ ശല്യംചെയ്തതിന് മറ്റൊരു കേസും സൗത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ കണ്ടാല്‍ അറിയാവുന്ന ഒരു നാവിക ഉദ്യോഗസ്ഥനെയാണ് പ്രതിചേര്‍ത്തിട്ടുള്ളത്. സംഭവത്തില്‍ ഒപ്പമുണ്ടായവര്‍ക്കും പങ്കുണ്ടെന്നാണ് കരുതുന്നത്. സി.സി ടിവി ദൃശ്യങ്ങളടക്കം പരിശോധിക്കും.