മയ്യഴി: ഓണ്‍ലൈൻ തട്ടിപ്പിന്റെ മറ്റൊരു പതിപ്പും പുറത്ത്. ഓണ്‍ലൈൻ പ്രലോഭനത്തില്‍വീണ യുവാവിന് നഷ്ടമായത് അരലക്ഷത്തോളം രൂപ. യുവതികളെ ഗര്‍ഭം ധരിപ്പിക്കുക എന്നതായിരുന്നു ഓണ്‍ലൈനിലൂടെ ചിലര്‍ മുമ്ബോട്ട് വച്ചത്. ഇതില്‍ വീണ യുവാവിന് പണം നഷ്ടമാകുകയായിരുന്നു. ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് ഇത്.
മാഹി ദേശീയപാതയ്ക്ക് സമീപത്തെ ലോഡ്ജിലെ ജീവനക്കാരനാണ് പണം പോയത്. ഇയാള്‍ അതിഥി തൊഴിലാളിയാണ്. വിവാഹിതരായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗര്‍ഭം ധരിക്കാത്ത സ്ത്രീകള്‍ക്ക് ലൈംഗികവേഴ്ചയിലൂടെ ഗര്‍ഭം ധരിപ്പിക്കുന്ന ജോലിയാണ് ഇയാള്‍ ചെയ്യേണ്ടതെന്ന് വിശ്വസിപ്പിച്ചാണ് ഓണ്‍ലൈൻ തട്ടിപ്പ്. ഈ കൃത്യത്തിലൂടെ അഞ്ചുലക്ഷം രൂപ ലഭിച്ചതിന്റെ സ്‌ക്രീൻ ഷോട്ട് തട്ടിപ്പുകാര്‍ ഇയാള്‍ക്ക് വാട്‌സാപ്പില്‍ അയച്ചുകൊടുക്കുകയും ചെയ്തു. ഇയാള്‍ ഇത് വിശ്വസിച്ചു.തുടര്‍ന്ന് ഒരുസന്ദേശംകൂടി ലഭിച്ചു. ജോലിക്കുചേരാനുള്ള അപേക്ഷാഫീസ്, പ്രൊസസിങ് ഫീസ് എല്ലാം ചേര്‍ത്ത് 49,500 രൂപ അടയ്ക്കുവാനുള്ള അറിയിപ്പായിരുന്നു അത്. യുവാവ് തന്റെ ക്യു.ആര്‍ കോഡ് അയച്ചുകൊടുത്തു. ഉടൻ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ നിക്ഷേപത്തില്‍നിന്ന് 49,500 രൂപ നഷ്ടപ്പെട്ടതായി മനസ്സിലായി.
പിന്നീട് ആരും ബന്ധപ്പെട്ടില്ല. ഇതോടെയാണ് വഞ്ചിക്കപ്പെട്ടുവെന്ന് ഇയാള്‍ക്ക് മനസ്സിലായത്.ജോലിചെയ്യുന്ന ലോഡ്ജിന്റെ ഉടമയോട് 34കാരൻ പണം നഷ്ടപ്പെട്ട കാര്യം പറഞ്ഞു. ഉടമ മാഹി പൊലീസില്‍ പരാതി നല്‍കി. സൈബര്‍സെല്ലിന്റെ സഹായത്തോടെ മാഹി സിഐ. കെ.ബി മനോജ് അന്വേഷണം ഏറ്റെടുത്തു. അത് ശരിയായ ദിശയില്‍ പോവുകയും ചെയ്യും. ആരും പറ്റിക്കപ്പെട്ടാലും പരാതി പറയില്ലെന്ന വിശ്വാസത്തിലാണ് ‘ഗര്‍ഭ’മുണ്ടാക്കല്‍ ജോലി ഓഫര്‍ ചെയ്ത് തട്ടിപ്പ് നടത്തിയത്.
കേരളത്തില്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ തട്ടിപ്പാണ് ഇത്. രാജസ്ഥാൻ ഉള്‍പ്പെടെയുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് തട്ടിപ്പുകാര്‍. പണം സ്വീകരിച്ച ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചിട്ടുണ്ട്. കോടതിയുടെ അനുമതി ലഭിച്ചാലുടൻ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.