പൊലീസിനെതിരെ ആരോപണങ്ങളുമായി പത്തനംതിട്ടയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ അഫ്സാന. കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനമേറ്റെന്നും നൗഷാദിനെ കൊന്നെന്ന് പൊലീസ് മര്‍ദ്ദിച്ച് പറയിപ്പിച്ചതാണെന്നും അഫ്സാന ആരോപിച്ചു. വനിതാ പൊലീസ് ഉള്‍പ്പെടെ മര്‍ദ്ദിച്ചു. പലതവണ പെപ്പര്‍ സ്പ്രേ അടിച്ചു. മര്‍ദ്ദനം സഹിക്കവയ്യാതെയാണ് ഭര്‍ത്താവിനെ കൊന്നുവെന്ന് സമ്മതിച്ചത്.
പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. നൗഷാദിന് മാനസിക വൈകല്യമുണ്ടെന്നും അഫ്സാന ആരോപിച്ചു. എന്തിനാണ് നാടുവിട്ടതെന്ന് അറിയില്ല. നേരത്തെ നിരന്തരം മദ്യപിച്ച് തന്നെ മര്‍ദ്ദിച്ചിരുന്നുവെന്നും അവര്‍ ആരോപിച്ചു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് അഫ്സാനയുടെ പ്രതികരണം.
ഭര്‍ത്താവ് പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി നൗഷാദിനെ കൊലപ്പെടുത്തി എന്ന കേസിലാണ് അഫ്‌സാനയെ അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ഭർത്താവ് ജീവനോടെ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഇവർക്ക് ജാമ്യം ലഭിച്ചത്. ഇന്ന് ജയില്‍ മോചിതയുമായി. പിന്നാലെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊലീസിനെതിരെ ആരോപണങ്ങളുന്നയിച്ചത്.
ഒന്നര വര്‍ഷം മുൻപ് കാണാതായ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് അഫ്സാന കുറ്റം സമ്മതിച്ചു എന്നാണ് പോലീസ് പുറത്ത് വിട്ടിരുന്ന ഭാഷ്യം. പറക്കോട് പരുത്തിപ്പാറയില്‍ വാടകയ്ക്ക് താമസിക്കുമ്ബോഴാണ് താൻ നൗഷാദിനെ തലക്കടിച്ച് കൊന്നതെന്നായിരുന്നു അഫ്സാന പൊലീസിനോട് പറഞ്ഞു എന്നാണ് പോലീസ് വെളിപ്പെടുത്തിയത്. ഇതിന്‍റെ അസ്ഥാനത്തില്‍ പൊലീസ് അഫ്സാനക്കെതിരെ കൊലക്കുറ്റം ചുമത്തി. തുടര്‍ന്ന് റിമാൻഡിലായ അഫ്സാന അട്ടക്കുളങ്ങര വനിത ജയിലില്‍ കഴിയുകയായിരുന്നു.
മൃതദേഹത്തിനായി പരുത്തിപ്പാറയില്‍ ഇവര്‍ താമസിച്ചിരുന്ന വാടക വീടിനടുത്ത് പലയിടത്തും പൊലീസ് കുഴിച്ചു പരിശോധിക്കുകയും ചെയ്തു. ഇതിനിടെയാണ് എല്ലാവരെയും ഞെട്ടിച്ച ട്വിസ്റ്റുണ്ടായത്. കലഞ്ഞൂര്‍ സ്വദേശിയായ നൗഷാദിനെ ഇടുക്കി തൊമ്മൻകുത്തില്‍ നിന്ന് പൊലീസ് കണ്ടെത്തി. ഭാര്യയെ ഭയന്ന് നാടുവിട്ട് പോകുകയായിരുന്നുവെന്നായിരുന്നു നൗഷാദിന്റെ മൊഴി. അഫ്സനായ്ക്ക് എതിരെ എടുത്ത കേസില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. എന്നാല്‍ കബളിപ്പിച്ചുവെന്ന കേസുമായി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം.