എടവണ്ണ ബസ് സ്റ്റാൻഡില്‍ വിദ്യാര്‍ഥികളായ സഹോദരനും സഹോദരിയും സംസാരിച്ചു നില്‍ക്കുന്നത് മൊബൈലില്‍ പകര്‍ത്തിയത് ചോദ്യം ചെയ്തവരെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെ 5 പേര്‍ അറസ്റ്റില്‍. സിപിഎം എടവണ്ണ ലോക്കല്‍ സെക്രട്ടറി ജാഫര്‍ മൂലങ്ങോടൻ, പഞ്ചായത്തംഗം ജസീല്‍ മാലങ്ങാടൻ എന്നിവരുള്‍പ്പെടെ 5 പേരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടു.
എടവണ്ണ പഞ്ചായത്ത് ഭരണസമിതിക്കു ഇപ്പോൾ സദാചാര ഗുണ്ടായിസം ആണോ പണി🤔🤔🤔
Posted by Binshad Edavanna on Saturday, 15 July 2023
ഈ മാസം 13ന് എടവണ്ണ സ്റ്റാൻഡിലാണ് സംഭവങ്ങളുടെ തുടക്കം. വണ്ടൂരിലെ കോളജ് വിദ്യാര്‍ഥിനിയും എടവണ്ണയിലെ സ്കൂള്‍ വിദ്യാര്‍ഥിയായ സഹോദരനും എടവണ്ണ ബസ് സ്റ്റാൻഡില്‍ സംസാരിച്ചിരിക്കുകയായിരുന്നു. കണ്ടുനിന്നവരിലൊരാള്‍ ഇതു മൊബൈലില്‍ പകര്‍ത്തി. സഹോദരനും സുഹൃത്തുക്കളും ചോദ്യം ചെയ്തപ്പോള്‍ വാക്കേറ്റമാവുകയും തുടര്‍ന്നു കൂട്ടം ചേര്‍ന്നു മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണു പരാതി. പൊലീസെത്തിയാണു സംഘര്‍ഷം അവസാനിപ്പിച്ചത്.
ഈ സംഭവത്തിനു പിറ്റേന്ന് ‘ജനകീയകൂട്ടായ്മ’യുടെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പായും വിദ്യാര്‍ഥി പക്ഷത്തിന്റെ മറുപടിയായും ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. അഞ്ചുമണിക്കു ശേഷം ബസ് സ്റ്റാൻഡ് പരിസരത്ത് വിദ്യാര്‍ഥികളെ കണ്ടാല്‍ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പുനല്‍കി ജനകീയ കൂട്ടായ്മ ഫ്ലെക്സ് വയ്ക്കുകയായിരുന്നു. എന്നാല്‍ ‘രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയാണു ബസ് കണ്‍സഷൻ സമയമെന്നും 5ന് ശേഷം കണ്ടാല്‍ കൈകാര്യം ചെയ്തു കളയുമെന്നു ബോര്‍ഡ് വയ്ക്കാൻ അധികാരമില്ലെന്നും’ വിദ്യാര്‍ഥിപക്ഷ’ മെന്ന പേരില്‍ മറുപടി ഫ്ലെക്സും പ്രത്യക്ഷപ്പെട്ടു. പിന്നാലെ പൊലീസെത്തി രണ്ടു ബോര്‍ഡുകളും നീക്കം ചെയ്യുകയായിരുന്നു.