വിസ തട്ടിപ്പിനിരയായ കോട്ടയം സ്വദേശി മലേഷ്യയില്‍ കുടുങ്ങി. മുണ്ടക്കയം സ്വദേശിയായ കവിതയാണ് മലേഷ്യയില്‍ കുടുങ്ങിയത്. രണ്ടു വര്‍ഷത്തേക്കുള്ള തൊഴില്‍ വിസയെന്ന് കബളിപ്പിച്ചാണ് ചെന്നൈയിലെ ഏജൻറ് കവിതയെ മലേഷ്യയില്‍ എത്തിച്ചത്. എന്നാല്‍ ഒരു മാസം മാത്രമായിരുന്നു വിസയുടെ കാലാവധി തൊഴിലുടമ ക്രൂരമായി മര്‍ദിച്ചുവെന്നും പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ പിടിച്ചുവച്ചിരിക്കുകയാണെന്നും കവിത പറഞ്ഞു.
കഴിഞ്ഞ നവംബറിലാണ് കവിത മലേഷ്യയിലെത്തുന്നത്. മകളുടെ എഞ്ചിനീയറിംഗ് പഠനം മുന്നില്‍ കണ്ടായിരുന്നു മലേഷ്യയിലേക്ക് പോകാനുള്ള തീരുമാനം. ഇതിന്റെ ഭാഗമായാണ് ചെന്നൈയിലെ ഏജന്റിനെ ബന്ധപ്പെട്ടത്. രണ്ട് വര്‍ഷത്തേക്കുള്ള തൊഴില്‍ വിസ എന്നതായിരുന്നു കരാര്‍. എന്നാല്‍ മലേഷ്യയിലെത്തിയെ ശേഷം കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെടുകയായിരുന്നു. തയ്യല്‍ ജോലിക്കായാണ് കവിത മലേഷ്യയിലെത്തിയത്. ഇവിടെ ഒരു സ്ഥാപനത്തില്‍ ആറ് മാസത്തോളം ജോലി ചെയ്തു. എന്നാല്‍ ഒരു മാസത്തെ ശമ്ബളം മാത്രമാണ് തൊഴിലുടമ നല്‍കിയത്. കൂടാതെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു.
ശമ്ബളം ചോദിച്ചപ്പോഴൊക്കെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി ഉപദ്രവിക്കുമായിരുന്നുവെന്നാണ് കവിത പറയുന്നത്. ഉപദ്രവം കടുത്തതോടെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ഇവിടെ വെച്ച് പൊലീസിനെ കണ്ട യുവതി വിവരം അവരോട് പറയുകയും അവര്‍ വഴി നാട്ടില്‍ ബന്ധപ്പെടുകയുമായിരുന്നു. വിവരമറിഞ്ഞ മകള്‍ വി.മുരളീധരന്റെ ഓഫീസുമായും പ്രവാസി മലയാളി അസോസിയേന്റെ ഓഫീസുമായും ബന്ധപ്പെടുകയും കവിതയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തു. നിലവില്‍ ഷെല്‍റ്റര്‍ ഹോമിലാണ് കവിത.
ആറ് മാസത്തില്‍ കൂടുതല്‍ മലേഷ്യയില്‍ തങ്ങിയെങ്കിലും ഒരു മാസം മാത്രമാണ് കവിത നിയമപരമായി രാജ്യത്ത് നിന്നിട്ടുള്ളത്. വിസയില്ലാത്ത കാലയളവിലെ പിഴ അടച്ചാലേ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനാകൂ. ഇത് ഒരു ലക്ഷത്തോളം വരും. സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ഈ തുക എങ്ങനെ അടയ്ക്കും എന്ന ആശങ്കയിലാണ് കുടുംബം.