കൊല്ലം പള്ളിമുക്ക് കയ്യാലക്കലില്‍ വെള്ളക്കെട്ടിനെക്കുറിച്ച് പരാതി പറയാനെത്തിയ നാട്ടുകാരെ കൗണ്‍സിലറും ഭര്‍ത്താവും അസഭ്യം പറഞ്ഞ് ആട്ടിപ്പായിച്ചതായി പരാതി. കൊല്ലം കോര്‍പ്പറേഷൻ 35ാം വാര്‍ഡിലെ സിപിഎം കൗണ്‍സിലര്‍ മെഹറുന്നിസയ്ക്കും ഭര്‍ത്താവിനുമെതിരെയാണ് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.
വീട്ടിലെത്തി നാട്ടുകാര്‍ മനപ്പൂര്‍വം പ്രശ്നമുണ്ടാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് മെഹറുന്നിസയുടെ വിശദീകരണം.വെള്ളക്കെട്ടിനെക്കുറിച്ച് പരാതി പറയാനെത്തിയപ്പോള്‍ അധിക്ഷേപിച്ച് ഇറക്കി വിട്ട് കൗണ്‍സിലര്‍ വീടിന്‍റെ ഗേറ്റ് പൂട്ടിയെന്നാണ് വയനാകുളം പള്ളിയ്ക്ക് ചുറ്റും താമസിക്കുന്ന നാട്ടുകാരുടെ പരാതി. കൗണ്‍സിര്‍ ഇടപെട്ട് ഇട്ട ഇന്‍റര്‍ലോക്ക് തറയോട് പാകി നടപ്പാത നവീകരിച്ചോതോടെയാണ് വെള്ളം ഒഴുകിപ്പോകാതെ വീടുകളിലെത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് എല്ലാ വീടുകളിലും വെള്ളം കയറി.
ആളുകള്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നതോടെയാണ് കൗണ്‍സിലറെ കണ്ട് പരാതി പറയാനെത്തിയത്. നടപ്പാതയിലെ പൂട്ടുകട്ട ഇളക്കി മാറ്റി വെള്ളം ഒഴുക്കി വിടണമെന്നാവശ്യപ്പെട്ടപ്പോഴായിരുന്നു കൗണ്‍സിലറുടേയും ഭര്‍ത്താവിന്‍റേയും ധാര്‍ഷ്ട്യമെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം, മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാൻ നടപടിയെടുക്കാമെന്ന് പറഞ്ഞിട്ടും നാട്ടുകാര്‍ കൂട്ടമായി എത്തി വീട്ടിലേക്ക് അതിക്രമിച്ചു കയറിയെന്നാണ് കൗണ്‍സിലറുടെ വിശദീകരണം. കൗണ്‍സിലര്‍ സഹകരിക്കാത്ത സാഹചര്യത്തില്‍ പൂട്ടുകട്ടകള്‍ പൊളിച്ച് നാട്ടുകാര്‍ തന്നെ വെള്ളം ഓടയിലേക്ക് ഒഴുക്കിവിട്ടതോടെയാണ് വെള്ളക്കെട്ട് താല്‍കാലികമായി കുറഞ്ഞത്.