കോവിഡ് കാലത്ത് പ്രതിദിനവും നടത്തിയ വാർത്താസമ്മേളനങ്ങൾ ആണ് മുഖ്യമന്ത്രി പിണറായി വിജയനെ തുടർഭരണത്തിലേക്ക് എത്തിച്ചതെന്ന് വലിയ രീതിയിൽ വിലയിരുത്തലുകൾ ഉണ്ട്. അദ്ദേഹത്തിന്റെ പത്രസമ്മേളനത്തിനായി ജനങ്ങൾ കാതോർത്തിരുന്ന ദിവസങ്ങൾ ആയിരുന്നു ഇവ. പിണറായി എന്ന രാഷ്ട്രീയക്കാരന്റെ ഇമേജിൽ തന്നെ വലിയ പരിണാമം വരുത്തിയെടുത്തത് ഈ വാർത്താസമ്മേളനങ്ങൾ ആയിരുന്നു.
എന്നാൽ രണ്ടാം സർക്കാരിന്റെ കാലത്ത് തുടർച്ചയായി ഉണ്ടാകുന്ന വിവാദങ്ങളുടെ നേരത്ത് കേരളത്തിൻറെ മുഖ്യമന്ത്രി മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടുകയാണോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. പിണറായി വിജയൻ മാധ്യമങ്ങളെ അഭിസംബോധന ചെയ്തിട്ട് നാളത്തേക്ക് 150 ദിവസം തികയുകയാണ്. എസ്എഫ്ഐ നേതാക്കളുടെ വ്യാജ മാർക്ക് ലിസ്റ്റ് വിവാദങ്ങളും, സിപിഎം നേതാക്കളുടെ കോഴക്കഥകളും, മാധ്യമപ്രവർത്തകർക്കും, പ്രതിപക്ഷ നേതാവിനും, കെപിസിസി അധ്യക്ഷനെതിരെ കേസെടുക്കലും ഉൾപ്പെടെ രാഷ്ട്രീയമായി കലുഷിതമായി അന്തരീക്ഷത്തിൽ മുഖ്യമന്ത്രി ബോധപൂർവ്വം മാറിനിൽക്കുന്നതാണോ?
രാഷ്ട്രീയം മാത്രമല്ല ഇവിടെ വിഷയം. ദീർഘമായ വിദേശപര്യടനം കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ പതിവുപോലെ സന്ദർശനത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് നടത്തുന്ന വാർത്ത സമ്മേളനങ്ങളും പിണറായി നടത്തിയിട്ടില്ല.പെയ്തൊഴിയാത്ത കനത്ത മഴ കേരളത്തിൽ എമ്പാടും ദുരന്തങ്ങൾ വിതയ്ക്കുമ്പോഴും, കേരളം പനി കിടക്കയിൽ വിറയ്ക്കുമ്പോഴും, എ ഐ ക്യാമറയും, അതിനു പിന്നിലെ അഴിമതികളും ചർച്ചയാകുമ്പോൾ, കൈതോല പായയിൽ കോടികൾ കടത്തിയെന്നു മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായി അഴിമതി ആരോപണം ഉണ്ടാകുമ്പോഴും മൗനത്തിലൂടെ ആണോ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പ്രതിരോധം തീർക്കേണ്ടത്? ഏക സിവിൽ കോഡ് വിഷയത്തിലുള്ള ഒറ്റപ്പെട്ട പ്രതികരണങ്ങൾക്കപ്പുറം വിശദമായ ഒരു വാർത്താ സമ്മേളനത്തിലൂടെ സംഘപരിവാർ പ്രതിരോധം നടത്തുവാനും മുഖ്യമന്ത്രിയെ കാണുന്നില്ല. ഇത് തന്ത്രമാണോ ഒളിച്ചോട്ടം ആണോ എന്ന് ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.