കോയമ്ബത്തൂര്‍ ഡിഐജി വിജയകുമാര്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. വെള്ളിയാഴ്ച രാവിലെ റേസ് കോര്‍സിലെ ക്യാമ്ബ് ഓഫിസിലാണ് സംഭവമുണ്ടായത്. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചായിരുന്നു ആത്മഹത്യ. പ്രഭാത നടത്തിന് പോയ വിജയകുമാര്‍ 6. 45ഓടെ തിരിച്ചെത്തി. തുടര്‍ന്ന് തന്റെ സുരക്ഷാ ഉദ്യോഗസ്ഥനോട് റിവോള്‍വര്‍ ചോദിക്കുകയായിരുന്നു.
റിവോള്‍വറുമായി ഓഫിസില്‍ നിന്ന് ഇറങ്ങിയ അദ്ദേഹം 6.50 ഓടെ വെടിയുതിര്‍ക്കുകയായിരുന്നു. ക്യാമ്ബ് ഓഫിസില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരാണ് ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. ആഴ്ചകളായി തനിക്ക് ഉറക്കം കിട്ടുന്നില്ലെന്നും താൻ വിഷാദത്തിലാണെന്നും വിജയകുമാര്‍ തന്റെ സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല.
45കാരനായ വിജയകുമാര്‍ കൊയമ്ബത്തൂര്‍ നഗരത്തിലെ റെഡ് ഫീല്‍ഡിലെ തന്റെ ക്വാര്‍ട്ടേഴ്സില്‍ കുടുംബത്തിനൊപ്പമാണ് താമസിച്ചിരുന്നു. ഡിഐജിയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചു. മൃതദേഹം കൊയമ്ബത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സേനയിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ വിജയകുമാര്‍ 2009ലാണ് സര്‍വീസില്‍ പ്രവേശിച്ചത്. കാഞ്ചീപുരം, കടലൂര്‍, നാഗൈ, തിരുവാരൂര്‍ എന്നിവിടങ്ങളില്‍ എസ്പിയായി പ്രവര്‍ത്തിച്ചു. കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹം കോയമ്ബത്തൂര്‍ ഡിഐജിയായി ചുമതലയേറ്റത്.