പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്കൂളിലേക്കുള്ള വഴിയില്‍ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ സഹപാഠികളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ പെണ്‍കുട്ടിയും സഹോദരിയും നേരിട്ടു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം.
17 വയസുകാരിയായ പെണ്‍കുട്ടി സൈക്കിളില്‍ സ്‌കൂളിലേക്ക് പോകവേ 19 വയസുകാരനായ വിജയ് സര്‍കേറ്റ് എന്ന യുവാവ് അവളെ തടയുകയും ബലമായി കൈ പിടിച്ച് സമ്മാനം നല്‍കാൻ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി സമ്മാനം വാങ്ങാൻ വിസമ്മതിച്ചതോടെ യുവാവ് സമ്മാനം പെണ്‍കുട്ടിയുടെ ബാഗില്‍ വയ്ക്കുകയും ബലമായി ചുംബിക്കുകയും ഉപദ്രവിക്കുകയും ചെയ്തു.
വീട്ടിലെത്തിയ പെണ്‍കുട്ടി അമ്മയോട് വിവരങ്ങള്‍ പറയുകയും അക്രമിയെ പാഠം പഠിപ്പിക്കാൻ അവര്‍ തീരുമാനിക്കുകയും ചെയ്തു. പിറ്റേ ദിവസവും പ്രതി വീണ്ടും 17 വയസുകാരിയുടെ വഴി തടയുകയും അവളുടെ കൈയില്‍ ബലമായി കടന്നു പിടിക്കുകയും ചെയ്തു. ഇതോടെ സമീപത്ത് കാത്തുനിന്ന മൂത്ത സഹോദരി വിഷയത്തില്‍ ഇടപെട്ടു, തുടര്‍ന്ന് രണ്ട് സഹോദരിമാരും ചേര്‍ന്ന് പ്രതിയെ ആക്രമിച്ചു.
പിന്നാലെ അവിടെയെത്തിയ മറ്റ് വിദ്യാര്‍ത്ഥികളും വഴിയാത്രക്കാരും ചേര്‍ന്ന് പ്രതിയെ കൈകാര്യം ചെയ്തു. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോക്സോ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കഗ്ദാപിത്ത് പോലീസ് യുവാവിനെതിരെ കേസെടുത്തു.