മകളെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതി അന്വേഷിച്ചെത്തിയ കായംകുളം പൊലീസ് വിവാഹ സമയത്ത് വധുവിനെ ബലമായി കൂട്ടിക്കൊണ്ടുപോയി. ഇന്നലെ വൈകിട്ട് നാലോടെ കോവളം കെ.എസ് റോഡിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ യുവാവിന്റെ പിതാവ് കോവളം പൊലീസില്‍ പരാതി നല്‍കി.
ഒടുവില്‍ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടിയെ യുവാവിനൊപ്പം വിട്ടു16ന് കോവളത്തുള്ള യുവാവിനൊപ്പം ഇറങ്ങിവന്ന കായംകുളം സ്വദേശിയായ യുവതിയെ പിന്തുടര്‍ന്ന് ബന്ധുക്കള്‍ കോവളത്തെത്തിയിരുന്നു. അന്ന് പൊലീസ് സാന്നിദ്ധ്യത്തില്‍ യുവതിയുടെ ഇഷ്ടാനുസരണം കഴിയാൻ തീരുമാനിക്കുകയും ബന്ധുക്കള്‍ പിന്തിരിയുകയും ചെയ്‌തുവെന്ന് യുവാവിന്റെ പിതാവ് നല്‍കിയ പരാതിയിലുണ്ട്. എന്നാല്‍ യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് കായംകുളം പൊലീസ് വീണ്ടും കോവളത്തെത്തിയത്.
വൈകിട്ട് 4ന് വിവാഹം നടക്കുന്ന ക്ഷേത്രവളപ്പില്‍ കടന്നാണ് കായംകുളം പൊലീസ് യുവതിയെ കൂട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ കൊണ്ടുപോയതിന് പിന്നാലെ യുവാവും ബന്ധുക്കളും കായംകുളത്തെത്തി. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയെങ്കിലും യുവതിയുടെ ആവശ്യപ്രകാരം രാത്രി 11ഓടെ പൊലീസ് സംരക്ഷണത്തില്‍ യുവാവിനൊപ്പം വിടുകയായിരുന്നു.