ഒരു വൈദ്യുത പോസ്റ്റ് കാരണം വഴിമുട്ടിയ അവസ്ഥയിലാണ് പാലക്കാട് മരുതറോഡ് അംബുജം കടയൻകോട് കോളനി നിവാസികള്‍. ഇടുങ്ങിയ റോഡിന്റെ ഒത്ത നടുക്ക് ഈ പോസ്റ്റ് നില്‍ക്കാൻ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഈ പോസ്റ്റ് കാരണം ഓട്ടോറിക്ഷയ്ക്ക് പോലും പോകാനാവാത്ത അവസ്ഥയാണ്.
മരുതറോഡ് പഞ്ചായത്തിലെ 9ാം വാര്‍ഡിലാണ് കടയൻകോട് കോളനി. നാല്‍പ്പതോളം കുടുംബങ്ങളാണ് ഇവിടെ നിലവില്‍ താമസിക്കുന്നത്. നേരത്തെ ഇതുവഴി കാല്‍നട യാത്രപോലും സാധ്യതമല്ലായിരുന്നു. നാട്ടുകാരുടെ പരാതികള്‍ക്കൊടുവില്‍ ജലസേചന വകുപ്പ് കനാല്‍ വരമ്ബിലൂടെ ഒരു വഴിയൊരുക്കിയത്. വഴിക്ക് വേണ്ടി ഇവിടെയുള്ള ഒട്ടേറെ കുടുംബങ്ങള്‍ സ്ഥലം വിട്ടുനല്‍കിയിരുന്നു.
വഴിയായെങ്കിലും വഴിമുടക്കിക്കൊണ്ട് വഴിയുടെ മധ്യഭാഗത്തായി വൈദ്യുത പോസ്റ്റുകള്‍ ഇട്ടു. ഇപ്പോള്‍ ഒരു കിലോമീറ്റര്‍ വരുന്ന റോഡിന്റെ അവസ്ഥ കഷ്ടത്തിലാണ്. പോസ്റ്റിന്റെ ഇരുവശത്തില്‍ കൂടെ വേണം നാട്ടുകാര്‍ക്ക് നടന്നുപോകാൻ. വാഹനങ്ങള്‍ക്ക് ഇതുവഴി പോകാൻ കഴിയാത്ത അവസ്ഥയുമാണ്. വൈദ്യുത പോസ്റ്റുകള്‍ എടുത്തുനീക്കാൻ 2 വര്‍ഷം മുമ്ബ് വൈദ്യുത മന്ത്രിയായിരുന്ന എം എം മണി ഉത്തരവ് ഇറക്കിയെങ്കിലും നടപടി ഉണ്ടായില്ല.
റോഡിന്റെ നടുഭാഗത്ത് താന്നെ പോസ്റ്റുള്ളതു കൊണ്ട് ഓട്ടോറിക്ഷ പോലും പോകില്ല. അസുഖബാധിതരെ ആശുപത്രിയിലേക്ക് തലച്ചുമടായി എത്തിക്കേണ്ട അവസ്ഥയാണ്. രോഗികളെ സ്ട്രച്ചറിലും ചുമടായും താങ്ങിയെടുത്തു വേണം റോഡില്‍ എത്തിക്കാൻ. ആംബുലൻസ് പോകാൻ വഴി ഇല്ലാത്തതിനാല്‍ മൃതദേഹം ചുമന്ന് മുക്കാല്‍ കിലോ മീറ്ററോളം നടന്ന പോകേണ്ടി വന്നിട്ടുണ്ട്.ഈ പ്രശ്നത്തിന് അടിയന്തിര നടപടി ഉടൻ ഉണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ടു പോകാൻ ആണ് നാട്ടുകാരുടെ തീരുമാനം. അതേസമയം, വൈദ്യുത പോസ്റ്റ് മാറ്റാൻ നടപടി തുടങ്ങിയെന്നാണ് മരുത റോഡ് പഞ്ചായത്ത് പറയുന്നത്.