സര്‍ക്കാര്‍ ആശുപത്രിയില്‍ മകനൊപ്പമെത്തിയ അഭിഭാഷകൻ മകന്റെ കാലിന് പ്ലാസ്റ്ററിടാനായി മൂന്നാമത്തെ നിലയിലുള്ള അസ്ഥിരോഗ ചികിത്സാ വിഭാഗത്തിലെത്തിച്ചത് സ്കൂട്ടറില്‍. രാജസ്ഥാനിലെ കോട്ടയിലെ സര്‍ക്കാരാശുപത്രിയിലാണ് സംഭവം. വീല്‍ചെയര്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് 15-കാരനായ മകനെ സ്കൂട്ടറിലിരുത്തി ലിഫ്റ്റില്‍ കയറി മനോജ് ജയിൻ മൂന്നാമത്തെ നിലയിലെത്തിയത്. സ്കൂട്ടറില്‍ മകനെ കൊണ്ടുപോകാൻ ആശുപത്രി ജീവനക്കാരില്‍നിന്ന് അനുമതി തേടിയതായും അനുമതി ലഭിച്ചതോടെ വാഹനം ഏര്‍പ്പാടാക്കിയതായും മനോജ് പിന്നീട് പ്രതികരിച്ചു.

ത്രീ ഇഡിയറ്റ്സ് പോലുള്ള സൂപ്പര്‍ഹിറ്റ് സിനിമകളില്‍ കണ്ടുരസിച്ച രംഗത്തിന് സമാനമായ സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. മനോജ് മകനെ പിറകിലിരുത്തി സ്കൂട്ടറോടിച്ച്‌ ലിഫ്റ്റിനരികിലെത്തുന്നതും ലിഫ്റ്റിനുള്ളില്‍ പ്രവേശിക്കുന്നതും പിന്നാലെയെത്തുന്ന ഒരു സ്ത്രീ ബട്ടണമര്‍ത്തുന്നതോടെ ലിഫ്റ്റിന്റെ വാതിലടയുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. നിരവധി പേര്‍ മനോജിന്റെ പ്രവൃത്തിയെ ന്യായീകരിച്ചും അഭിനന്ദിച്ചും രംഗത്തെത്തുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ പ്ലാസ്റ്ററിട്ട് മടങ്ങുന്ന വഴി വാര്‍ഡ് ഇൻ-ചാര്‍ജ് സ്കൂട്ടര്‍ തടയുകയും താക്കോല്‍ എടുത്തുവെക്കുകയും ചെയ്തു. ആശുപത്രിക്കുള്ളില്‍ സ്കൂട്ടറോടിക്കാൻ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് രമ്യമായി പരിഹരിക്കാൻ ആവശ്യപ്പെട്ടു.

ആശുപത്രിയില്‍ വീല്‍ചെയറുകളുടേയും സ്ട്രെച്ചറുകളുടേയും എണ്ണം പരിമിതമായതാണ് ഇത്തരമൊരു സംഭവത്തിന് കാരണമായതെന്ന് അധികൃതര്‍ പറയുന്നു. ആശുപത്രിയില്‍ വീല്‍ചെയറുകളുടെ അഭാവമുണ്ടെന്ന് വ്യക്തമാക്കി അയച്ച കത്തിന് ഉന്നതതലത്തില്‍ നിന്ന് പ്രതികൂലപ്രതികരണമാണ് ലഭിച്ചതെന്നും കൂടുതല്‍ വീല്‍ചെയറുകളെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തുമെന്നും ആശുപത്രിയിലെ അധികൃതര്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക