പുരാവസ്തു തട്ടിപ്പുകേസില്‍ മോൻസൻ മാവുങ്കലിനെ ജയിലില്‍ എത്തി ചോദ്യംചെയ്യാൻ ക്രൈം ബ്രാഞ്ചിന് അനുമതി. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുക. പോക്സോ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് മോൻസൻ മാവുങ്കല്‍. പുരാവസ്തു കേസില്‍ നേരത്തെ ജാമ്യം നേടിയിരുന്നെങ്കിലും പോക്സോ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്നു മോൻസൻ.
അതിനാല്‍ ചോദ്യംചെയ്യലിന് പോക്സോ കോടതിയുടെ അനുമതി ലഭിക്കേണ്ടിയിരുന്നു. തുടരന്വേഷണം നടക്കുന്നതിനാല്‍ കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് പോക്സോ കോടതി ഇതിന് അനുമതി നല്‍കിയിരുന്നത്. രണ്ടുദിവസത്തിനകം മോൻസനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം. കെ സുധാകരനെതിരെ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാകും ചോദ്യംചെയ്യുക.
അതേസമയം, മോൻസൻ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഹൈക്കോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കേസ് രാഷ്ട്രീയ പ്രേരിതമെന്ന് സുധാകരൻ പ്രതികരിച്ചു. കേസില്‍ 19 മാസങ്ങള്‍ക്ക് ശേഷം പ്രതി ചേര്‍ത്തത് സംശയമുണ്ടാക്കുന്നെന്നും സുധാകരൻ പറഞ്ഞിരുന്നു.