ആസാമിലെ ബിജെപി വനിതാ നേതാവ് ജോനാലി നാഥിന്റെ കൊലപാതകത്തില്‍ കാമുകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഹസനൂര്‍ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓടിക്കൊണ്ടിരുന്ന കാറില്‍വെച്ചാണ് ഹസനൂര്‍ ജോനാലിയെ കൊലപ്പെടുത്തിയതെന്നും ശേഷം മൃതദേഹം പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഹസ്നൂറിന്റെ മറ്റൊരു ബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജോനാലി നാഥും ഹസനൂറും തമ്മിലുള്ള ഫോണ്‍ കോളുകളും പോലീസ് പരിശോധിച്ചിരുന്നു. ഇവര്‍ തമ്മിലുള്ള 600ഓളം ഫോണ്‍ കോളുകളാണ് പോലീസ് പരിശോധിച്ചത്.
ഹസനൂറിനും ജോനാലിയ്ക്കുമിടയില്‍ സംഭവിച്ചത്?
കഴിഞ്ഞ രണ്ട് വര്‍ഷമായി ജൊനാലിയും ഹസനൂറും തമ്മില്‍ അടുപ്പത്തിലായിരുന്നു. വിവാഹിതയായ ജൊനാലിയ്ക്ക് രണ്ട് കുട്ടികളുമുണ്ട്. ഹസനൂര്‍ ഈയടുത്താണ് വിവാഹം കഴിച്ചത്. ഹസനൂര്‍ മറ്റൊരാളെ വിവാഹം കഴിച്ചതില്‍ ജൊനാലിയ്ക്ക് ദേഷ്യമുണ്ടായിരുന്നു. ഇക്കാര്യത്തെച്ചൊല്ലി ഇരുവരും കലഹിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം കാറില്‍ സഞ്ചരിക്കവെ ഇതേ വിഷയത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വീണ്ടും വഴക്കിട്ടു. തുടര്‍ന്ന് ഹസനൂര്‍ ജൊനാലിയെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിനിടെയാണ് ജൊനാലി കൊല്ലപ്പെട്ടത്. ഉടന്‍ തന്നെ ഇയാള്‍ മൃതദേഹം പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.
അറസ്റ്റിലായ ഉടൻ ഹസനൂര്‍ ഇക്കാര്യം പോലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ഹസനൂറിന്റെ കുറ്റസമ്മത മൊഴിയ്‌ക്കെതിരെ ജൊനാലിയുടെ ഭര്‍ത്താവ് രംഗത്തെത്തി. തന്റെ ഭാര്യയെ വ്യക്തിഹത്യ ചെയ്യുന്നതിന് തുല്യമാണിതെന്നും അവര്‍ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കാൻ പോലീസ് ശ്രമിക്കുകയാണെന്നും ജൊനാലിയുടെ ഭര്‍ത്താവ് ആരോപിച്ചു.
ജോനാലിയുടെ ഭര്‍ത്താവിന്റെ വാദം: അതേസമയം കൊലപാതകത്തില്‍ വ്യത്യസ്തമായ അഭിപ്രായമാണ് ജൊനാലിയുടെ ഭര്‍ത്താവ് ചന്ദ്ര കുമാര്‍ നാഥിനുള്ളത്.” അവര്‍ രണ്ടുപേരും തമ്മില്‍ യാതൊരു ബന്ധവുമില്ല. ജൊനാലിയെ വ്യക്തിഹത്യ ചെയ്യാനാണ് പോലീസ് ശ്രമിക്കുന്നത്. ഒരു സാമൂഹിക പ്രവര്‍ത്തകയാണ് ജൊനാലി. ഹസനൂര്‍ അവള്‍ക്ക് കുറച്ച് പണം കൊടുക്കാനുണ്ടായിരുന്നു. അതാകാം കൊലപാതകത്തിലേക്ക് നയിച്ചത്,’ എന്ന് ചന്ദ്രകുമാര്‍ നാഥ് പറഞ്ഞു.