പത്തനംതിട്ട: കോവിഡ് സെന്ററില്‍ ഒപ്പം ജോലി ചെയ്ത യുവതിയെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയായ ഡിവൈഎഫ്‌ഐ മുൻ മേഖലാ സെക്രട്ടറി പിടിയില്‍. പത്തനംതിട്ട സീതത്തോട് സ്വദേശി മനു എന്ന പ്രദീപാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന നേതാവിനെ മൂന്ന് വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ വെച്ചാണ് അന്വേഷണ സംഘം പിടികൂടിയത്.
2020ലാണ് കേസിനാസ്പദമായ സംഭവം. സീതത്തോടിലെ കോവിഡ് സെന്റര്‍ വൊളന്റിയറായിരുന്ന പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലാവുകയും വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയുമായിരുന്നു. ആങ്ങമൂഴിയില്‍ മാര്‍ത്തോമ സഭയുടെ അധീനതയിലുള്ള കെട്ടിടത്തിലാണ് കോവിഡ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ വൊളന്റിയറായിരുന്നു മനു. നിരീക്ഷണത്തില്‍ കഴിഞ്ഞ ഒരാള്‍ പോസറ്റീവ് ആയപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശാനുസരണം മനുവും യുവതിയും ക്വറന്റൈനിലായി.
തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. വിവാഹിതനായ കാര്യം മറച്ചുവെച്ചാണ് ഇയാള്‍ അടുപ്പം സ്ഥാപിച്ചത്. തുടര്‍ന്ന് രണ്ട് പേരും ഒരു മുറിയിലേക്ക് താമസം മാറി. പിന്നീടാണ് മനു വിവാഹിതനാണ് എന്നുള്ള കാര്യം യുവതി അറിഞ്ഞത്. ഇതിന് പിന്നാലെയാണ് പരാതി നല്‍കിയത്. ഒളിവിലായിരുന്ന മനുവിനായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം പ്രത്യേക ടീമിനെ രൂപീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ രഹസ്യാന്വേഷണത്തിലാണ് മനു പിടിയിലായത്. പരാതിക്കാരിയായ യുവതിയുടെ കുടുംബവും സിപിഎം അനുഭാവികളാണ്. പ്രതിയെ പാര്‍ട്ടി സംരക്ഷിക്കുകയാണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം പരാതി ഉന്നയിച്ചതിനു പിന്നാലെയാണ് അറസ്റ്റ് നടന്നത്.