കര്‍ണാടകയില്‍ വീണ്ടും സദാചാര വാദികളുടെ ആക്രമണം. പെണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയതിന് മൂന്ന് ആണ്‍കുട്ടികളെ ഒരു സംഘം തല്ലിച്ചതച്ചു. മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്ന സംഘം കടല്‍ത്തീരത്ത് കറങ്ങി നടക്കുന്നതിനിടെയാണ് ഏതാനും പേര്‍ ഇവരെ തടഞ്ഞത്.
തുടര്‍ന്ന് അവര്‍ മൂന്ന് ആണ്‍കുട്ടികളെയും ചോദ്യം ചെയ്യാൻ തുടങ്ങി. ഇതോടെ വാക്കുതര്‍ക്കമായി. ആണ്‍കുട്ടികള്‍ മൂന്ന് പേരും മുസ്ലിം മതവിഭാഗത്തില്‍ നിന്നുള്ളവരും പെണ്‍കുട്ടികള്‍ ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളവരുമായിരുന്നു. അക്രമികള്‍ മൂന്ന് യുവാക്കളെയും മര്‍ദിച്ച ശേഷം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി 7.20 ഓടെ ഒരു കൂട്ടം സുഹൃത്തുക്കള്‍ സോമേശ്വര ബീച്ച് കാണാൻ എത്തിയതായിരുന്നു. കുറച്ച് ആളുകള്‍ വന്ന് പേരടക്കമുള്ള വിവരങ്ങള്‍ ചോദിച്ച ശേഷം മൂന്ന് ആണ്‍കുട്ടികളെയും മര്‍ദിക്കുകയായിരുന്നുവെന്ന് മംഗളൂരു പൊലീസ് കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ ജെയിൻ പറഞ്ഞു. പൊലീസെത്തിയാണ് യുവാക്കളെ ആശുപത്രിയിലേക്ക് മാറ്റിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്..
പ്രതികള്‍ ഇപ്പോള്‍ ഒളിവിലാണ്. രണ്ട് ടീമുകളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. കര്‍ണാടകയിലെ അടുത്ത ദിവസങ്ങളില്‍ സദാചാര പൊലീസ് ആക്രമണം തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ ദിവസം ബജ്റംഗ് ദള്‍ പ്രവര്‍ത്തകനെ റോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ചിരുന്നു. മുസ്‍ലിം യുവതിയുമായുള്ള സൗഹൃദത്തിന്‍റെ പേരിലാണ് യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവമുണ്ടായത്. യുവതിക്കൊപ്പം പോകുമ്ബോള്‍ ഒരു സംഘമെത്തി അജിത്തിനെ ആക്രമിക്കുകയായിരുന്നു. റോഡിലൂടെ വലിച്ചിഴച്ചുവെന്നും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. യുവതിയാണ് സംഭവത്തെ കുറിച്ച് പൊലീസില്‍ പരാതി നല്‍കിയത്.