കെഎസ്‌ആര്‍ടിസി ബസില്‍ തനിക്ക് ദുരനുഭവം നേരിട്ടപ്പോള്‍ ഡ്രൈവറും കണ്ടക്ടറും നൽകിയ പിന്തുണയെ കുറിച്ച് തുറന്നുപറഞ്ഞ് യുവതി. പൊലീസ് വന്ന് അയാളെ ഓടിച്ചിട്ട് പിടിച്ച ശേഷം ജീപ്പില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നുവെന്നും യുവതി പറഞ്ഞു. ബസിലെ കണ്ടക്ടറും ഡ്രൈവറും വളരെയേറെ സഹായിച്ചു. ഡ്രൈവറാണ് അയാളെ ഓടിച്ചുപിടിച്ചത്.
പട്ടാപ്പകല്‍ ലേഡീസ് സീറ്റിലിരുന്നാണ് അയാള്‍ സ്വയംഭോഗം ചെയ്തത്. ഈ സംഭവം തന്നെ മാനസികമായി ഏറെ തളര്‍ത്തി. അതുകൊണ്ടാണ് താന്‍ പ്രതികരിച്ചതെന്നും യുവതി കൂട്ടിച്ചേര്‍ത്തു. കൈരളി ന്യൂസിനോടായിരുന്നു യുവതിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം അങ്കമാലിയില്‍ വെച്ചാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്. കോഴിക്കോട് സ്വദേശിയായ സവാദാണ് യുവതിക്കെതിരെ മോശമായി പെരുമാറിയത്. യുവതി തന്നെയാണ് തനിക്കുണ്ടായ ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറഞ്ഞത്. തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് ഷൂട്ടിംഗിനായി പുറപ്പെട്ടപ്പോഴാണ് തനിക്ക് സഹയാത്രികനില്‍ നിന്ന് മോശമായ അനുഭവം ഉണ്ടായതെന്ന് യുവതി പറഞ്ഞു.
അങ്കമാലിയില്‍ നിന്ന് കയറിയ യുവാവ് തന്റെ സമീപത്തായി ഇരുന്നു. തൊട്ടരുകില്‍ മറ്റൊരു യാത്രക്കാരിയും ഉണ്ടായിരുന്നു. ബസില്‍ കയറിയത് മുതല്‍ ഇയാള്‍ ഒരു കൈകൊണ്ട് ശരീരത്ത് ഉരസാന്‍ തുടങ്ങി. തുടര്‍ന്ന് നഗ്നതാപ്രദര്‍ശനം നടത്തിയെന്നും യുവതി പറഞ്ഞു. ഇത് യുവാവറിയാതെ വീഡിയോയില്‍ പകര്‍ത്തിയെന്നും ചോദ്യം ചെയ്‌തെന്നും യുവതി പറയുന്നു.
പ്രതികരണത്തില്‍ പകച്ച യുവാവ് താനൊന്നും ചെയ്തില്ലെന്ന് പറഞ്ഞ് സീറ്റില്‍ നിന്ന് എഴുന്നേറ്റു. ഇതിനിടെ കണ്ടക്ടര്‍ വിഷയത്തില്‍ ഇടപെടുതയും യുവതിക്ക് പിന്തുണ നല്‍കുകയും ചെയ്തു. ഇതിനിടെ ബസ് നിര്‍ത്തിയതോടെ യുവാവ് ചാടി പുറത്തിറങ്ങി, കൂടെ ഇറങ്ങി കണ്ടക്ടര്‍ ഇയാളെ പിടിച്ചുവെച്ചു. ബലംപിടുത്തത്തിലൂടെ കണ്ടക്ടറെ തള്ളിമാറ്റി യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ പിന്നാലെ കൂടിയ കണ്ടക്ടറും യാത്രക്കാരും ഇയാളെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.