സേഫ് കേരളാ പദ്ധതിയിയുമായി ബന്ധപ്പെട്ട് വമ്ബിച്ച ആഴിമതിയും കൊള്ളയുമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാ നിയമങ്ങളെയും ചട്ടങ്ങളെയും കാറ്റില്‍പ്പറത്തിയ പകല്‍ക്കൊള്ളയാണ് നടന്നത്. പദ്ധതിക്ക് അനുമതി നല്‍കി ഏപ്രില്‍ 12 ന് ക്യാബിനറ്റ് ഉത്തരവ് തന്നെ വിചിത്രമാണ്. കൊള്ള നടന്നെന്ന് ബോധ്യപ്പെട്ടിട്ടും അതിന് അനുമതി നല്‍കുകയാണോ മന്ത്രിസഭ ചെയ്യേണ്ടതെന്നും ചെന്നിത്തല ചോദിച്ചു. മന്ത്രി പി രാജീവ് കൊള്ളയെ വെള്ളപൂശാനാണ് ശ്രമിച്ചത്. കള്ളന്മാര്‍ക്ക് കവചമൊരുക്കുകയാണ് മന്ത്രി.
എഐ ക്യാമറാ പദ്ധതിയുമായി ബന്ധപ്പെട്ട നാല് രേഖകളും രമേശ് ചെന്നിത്തല പുറത്തുവിട്ടു. 75.32 കോടിയാണ് പദ്ധതി നടപ്പിലാക്കാന്‍ വേണ്ടത്. രേഖകള്‍ അനുസരിച്ച് 83.6 കോടിക്ക് പദ്ധതി നടപ്പാക്കുമെന്നാണുള്ളത്. കരാറുകളില്‍ ട്രോയ്‌സ് എന്ന കമ്ബനിയുടെ ഡയറക്ടര്‍ ജിതേഷിന്റെ റോളെന്താണെന്ന് വ്യക്തമാക്കണം. ശിവശങ്കറിന് സര്‍ക്കാരില്‍ ഉണ്ടായിരുന്നതിനേക്കാള്‍ സ്വാധീനം ജിതേഷിനുണ്ടെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.
ചെന്നിത്തലയുടെ അടിയേറ്റത് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഒരുപോലെ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ വിവാദത്തിൽ രമേശ് ചെന്നിത്തല നടത്തിയ വെളിപ്പെടുത്തലുകളും പുറത്തുവിട്ട തെളിവുകളും സർക്കാരിനെയും പ്രതിപക്ഷത്തെയും ഒരുപോലെ പ്രതിരോധത്തിൽ ആക്കുന്നതാണ് എന്ന് വിലയിരുത്തേണ്ടി വരും. ക്യാമറകൾ സ്ഥാപിച്ച് ജനങ്ങൾക്ക് വലിയ തുക പിഴ ഈടാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ മാത്രമേ പ്രതിപക്ഷം ശക്തമായി രംഗത്ത് വന്നിരുന്നുള്ളൂ. ഇതുമായി ബന്ധപ്പെട്ട അഴിമതി വിഷയത്തിൽ സുശക്തമായ നിലപാട് എടുക്കുവാനോ പ്രതികരണം നടത്തുവാനോ ആദ്യഘട്ടത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തയ്യാറായില്ല.
എന്നാൽ പദ്ധതിക്ക് പിന്നിലെ കോടികളുടെ അഴിമതി കഥകൾ പുറത്തുകൊണ്ടുവരുവാൻ പ്രതിജ്ഞാബദ്ധമാണ് എന്ന നിലയിലെ നിലപാടുകളാണ് രമേശ് ചെന്നിത്തല കൈക്കൊണ്ടത്. ആദ്യഘട്ടം മുതൽ തന്നെ അഴിമതി എന്ന വിഷയത്തിൽ ഊന്നിയായിരുന്നു ചെന്നിത്തലയുടെ പ്രതികരണങ്ങൾ. വെറും ആരോപണങ്ങൾക്കപ്പുറം ഇതിനെ സാധൂകരിക്കുന്ന തെളിവുകളും അദ്ദേഹം പുറത്തുവിട്ടു. ക്യാമറകളുടെ വിലയെപ്പറ്റി കെൽട്രോൺ എം ഡി പ്രതികരിക്കേണ്ടി വന്നതും ചെന്നിത്തലയുടെ ആരോപണത്തിനു മറുപടി എന്ന നിലയിലാണ്.
തുടർന്ന് രണ്ടാം ഘട്ടത്തിൽ കെൽട്രോൺ മുന്നോട്ടുവെക്കുന്ന അവകാശവാദങ്ങളെ തള്ളുന്ന തെളിവുകളാണ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവിനെക്കാൾ ശക്തമായ ഇടപെടലുകൾ നടത്തിയത് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് നിസംശയം പറയാൻ സാധിക്കും. ഈ നീക്കത്തിന്റെ പ്രതിഫലനം സംസ്ഥാനത്തെ കോൺഗ്രസ് രാഷ്ട്രീയത്തിലും ഉണ്ടാകുക തന്നെ ചെയ്യും.