വിനയത്തിന്‍റെ മഹത്വവുമായി കഴുതക്കുട്ടിയുടെ പുറത്ത് യേശുക്രിസ്തു ജറൂസലമിലേക്ക് പ്രവേശിച്ചപ്പോള്‍ ജനം ഒലിവ് കൊമ്ബുകളേന്തിയും വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ചും രാജകീയ സ്വീകരണം നല്‍കിയതിനെ അനുസ്മരിച്ച് ആണ് ക്രൈസ്തവ സമൂഹം ഓശാന പെരുന്നാള്‍ ആചരിക്കുന്നത്. കുരിശിലേറുന്നതിനുമുമ്ബ് യേശു ക്രിസ്തു ജറുസലേമിലേക്ക് പ്രവേശിച്ച ദിവസത്തിന്റെ ഓര്‍മ പുതുക്കലാണിത്. കേരളത്തിൽ വിശ്വാസ സമൂഹം ഇത് ആഘോഷപൂർവ്വമായി കൊണ്ടാടാറുണ്ട്. ഈ ചടങ്ങുകളുടെ ഒരു പ്രധാന ഭാഗമാണ് കുരുത്തോലിക്കുള്ള വിശ്വാസികളുടെ പ്രദിക്ഷണം.
എന്നാൽ ഇത്തവണത്തെ ഓശാന ആഘോഷങ്ങളിൽ അല്പം വ്യത്യസ്തത കൊണ്ടുവന്നിരിക്കുകയാണ് കേരളത്തിലെ ഒരു ദേവാലയം. ഇത് വ്യക്തമാക്കുന്ന ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. വൈദികന്റെയും വിശ്വാസ സമൂഹത്തിന്റെയും സാന്നിധ്യത്തിൽ കുരുത്തോലകൾ കൈകളിൽ എത്തി ഒരു കൂട്ടം പെൺകുട്ടികൾ നൃത്തം വയ്ക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. അകമ്പടിയായി ഉള്ളത് ചടുല താളത്തിലുള്ള ഭക്തിഗാനം തന്നെയാണ്.
ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത് കേരളത്തിൽ തന്നെയുള്ള ഒരു ദേവാലയത്തിലാണ് ഇത് നടന്നതെന്നാണ്. വൈദികന്റെ വേഷത്തിൽ നിന്നും മനസ്സിലാകുന്നത് കത്തോലിക്ക വിഭാഗത്തിലെ ദേവാലയം ആണെന്നാണ്. സീറോ മലബാർ സഭയുടെ വൈദികർ ബലിയർപ്പണത്തിന് അണിയുന്ന വസ്ത്രം അണിഞ്ഞ വൈദികനെ ദൃശ്യങ്ങളിൽ കാണുന്നത്. ഏതായാലും പെൺകുട്ടികളുടെ നൃത്തത്തോട് കൂടിയുള്ള ദേവാലയത്തിലെ ഓശാന ആഘോഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.