മനുഷ്യന്റെ അറിവിനേക്കാൾ വ്യാപ്തിയുള്ളതാണ് കടലിന് അടിയിലെ ആവാസ വ്യവസ്ഥ. ഇതുവരെ മനുഷ്യന്റെ കണ്ണില്‍ പെടാത്ത ജീവികള്‍ പോലും അവിടെയുണ്ടാകും. എന്നാല്‍ ഇവയില്‍ പലതും വംശനാശഭീഷണിയിലാണ്. അത്തരത്തില്‍ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മത്സ്യങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ വംശനാശഭീഷണി നേരിടുന്നത്.
അറ്റ്‌ലാന്റിക് ബ്ലൂഫിന്‍ ട്യൂണയാണ് ഈ വിഐപി മത്സ്യം. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മത്സ്യമെന്ന വിശേഷണമുള്ള ഇവ പൂര്‍ണ്ണവളര്‍ച്ചയെത്തിയാല്‍ ഏകദേശം 23 കോടി രൂപ വിലവരും. 2020 -ല്‍ 13 കോടി രൂപ ആയിരുന്ന ഇതിന്‍റെ വില അനുദിനം എന്നോണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് ഈ മത്സ്യത്തിന്റെ വില. ട്യൂണ ഉപജാതികളില്‍ ഏറ്റവും വലുതാണ് അറ്റ്ലാന്റിക് ബ്ലൂഫിന്‍ ട്യൂണ.ടോര്‍പ്പിഡോയുടെ ആകൃതിയിലാണ് ഇതിന്റെ രൂപം.
ആകൃതിയിലുള്ള പ്രത്യേകത കൊണ്ട് തന്നെ വളരെ വേഗതയില്‍ കടലില്‍ വളരെ ദൂരം സഞ്ചരിക്കാന്‍ ഇവയ്ക്ക് കഴിയും. മത്സ്യത്തിന് 250 കിലോ വരെ ഭാരവും 3 മീറ്റര്‍ വരെ നീളവും ഉണ്ടാകുമെന്ന് ഗവേഷകര്‍ പറയുന്നു. ട്യൂണ മത്സ്യം മനുഷ്യനെ ഉപദ്രവിക്കില്ല. മറ്റ് ചെറിയ മത്സ്യങ്ങള്‍ ഇവയുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുന്നു. ജപ്പാനില്‍ സുഷി, സാഷിമി എന്നി വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് ഈ ബ്ലൂഫിന്‍ സ്പീഷീസ് ട്യൂണയെയാണ്.
അതുകൊണ്ടുതന്നെ അവിടെ മത്സ്യ വിപണിയില്‍ ഇടത്തരം വലിപ്പമുള്ളതും വലുതുമായ മത്സ്യങ്ങളെ വന്‍തോതില്‍ ലക്ഷ്യമിടുന്നു. ഇത് അമിതമായ മത്സ്യബന്ധനത്തിന് കാരണമായി. 2009 ഒക്ടോബറില്‍, ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഫോര്‍ ദി കണ്‍സര്‍വേഷന്‍ ഓഫ് അറ്റ്ലാന്റിക് ട്യൂണസ്, കഴിഞ്ഞ 40 വര്‍ഷത്തിനിടെ അറ്റ്ലാന്റിക് ബ്ലൂഫിന്‍ ട്യൂണയുടെ സ്റ്റോക്ക് കിഴക്കന്‍ അറ്റ്ലാന്റിക്കില്‍ 72 ശതമാനവും പടിഞ്ഞാറന്‍ അറ്റ്ലാന്റിക്കില്‍ 82 ശതമാനവും കുറഞ്ഞുവെന്ന് സ്ഥിരീകരിച്ചു. വംശനാശഭീഷണി നേരിടുന്നതിനാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ട്യൂണയെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്. അതിനാല്‍ ഈ മത്സ്യം കൈവശം വയ്ക്കുന്ന ആര്‍ക്കും പിഴയും ജയില്‍ ശിക്ഷയും ലഭിക്കാം.