തിരുവനന്തപുരം നഗരത്തില്‍ ഞായറാഴ്‌ച പുലര്‍ച്ചെ കാര്‍ തടഞ്ഞുനിറുത്തി കണ്‍സ്ട്രക്ഷന്‍ കമ്ബനി ഉടമയും സുഹൃത്തുക്കളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാനാകാതെ പൊലീസ്. ഗുണ്ടാ തലവൻ ഓം പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു ആക്രമിച്ചത് എന്നാണ് മൊഴി. പൂത്തിരി കണ്‍സ്ട്രക്ഷന്‍ കമ്ബനി ഉടമയായ മുട്ടട സ്വദേശി നിഥിന്‍ (37), സുഹൃത്തുക്കളായ ആനാട് പഴകുറ്റി സ്വദേശി ആദിത്യ (34), ജഗതി സ്വദേശി പ്രവീണ്‍ (35), പൂജപ്പുര സ്വദേശി ടിന്റു ശേഖര്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്‌ച പുലര്‍ച്ചെ 3.40ഓടെ പേട്ട പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിപ്പാടകലെ പാറ്റൂര്‍ പെട്രോള്‍ പമ്ബിന് സമീപമായിരുന്നു ആക്രമണം. കൊലപാതകമുള്‍പ്പെടെ നഗരത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ഗുണ്ടയുമായ ഓംപ്രകാശും ഇയാളുടെ സംഘത്തില്‍പ്പെട്ട ഇബ്രാഹിം റാവുത്തര്‍, ആരിഫ്, മുന്ന, ജോമോന്‍ എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് പരിക്കേറ്റവര്‍ പൊലീസില്‍ നല്‍കിയിരിക്കുന്ന മൊഴി. കവടിയാര്‍ കേന്ദ്രീകരിച്ച് ചെറിയതോതില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നയാളാണ് നിഥിന്‍. ഇതേ രംഗത്ത് നില്‍ക്കുന്ന ആരിഫ്, ആസിഫ് എന്നിവരും നിഥിനും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് കണ്ണേറ്റ് മുക്ക് പീപ്പിള്‍സ് നഗറില്‍ ആസിഫിന്റെയും ആരിഫിന്റെയും വാടകവീട്ടില്‍ ശനിയാഴ്ച രാത്രി പത്തരയോടെ നിഥിന്റെ നേതൃത്വത്തില്‍ അക്രമം നടത്തിയിരുന്നു.
സംഭവശേഷം നിഥിനും സംഘവും ശംഖുംമുഖം ഭാഗത്തേക്ക് കടന്നു. ഇതിന് പ്രതികാരം ചെയ്യാന്‍ നിഥിനെ പിന്തുടര്‍ന്നുവന്ന ഓംപ്രകാശും സംഘവും പുലര്‍ച്ചെ പാറ്റൂരില്‍ വച്ച് ഇവരുടെ ഇന്നോവ കാര്‍ കുറുകെയിട്ട് തടഞ്ഞശേഷം വടിവാളും വെട്ടുകത്തിയുമായി ഇറങ്ങി കാറിന്റെ ഗ്ളാസുകള്‍ തല്ലി തകര്‍ത്തശേഷം വാഹനത്തിലുണ്ടായിരുന്ന നിഥിനെ തലയ്ക്ക് വെട്ടുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പേട്ട പൊലീസ്നിഥിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നിഥിനൊഴികെ നിസ്സാരപരിക്കേറ്റ ടിന്റുശേഖര്‍, പ്രവീണ്‍, ആദിത്യ എന്നിവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മ്യൂസിയം കണ്ണേറ്റുമുക്കിലെ വീടാക്രമിച്ച കേസില്‍ പ്രതികളായ ഇവരെ ഇന്നലെ വൈകുന്നേരത്തോടെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു.
സാമ്ബത്തിക ഇടപാടുകളെ ചൊല്ലി നിഥിനും ഓംപ്രകാശും തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന വിധത്തിലുള്ള ചില വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അക്രമി സംഘത്തിനായി വ്യാപക അന്വേഷണം ആരംഭിച്ചതായി പേട്ട സി.ഐ റിയാസ് രാജ അറിയിച്ചു. ഓം പ്രകാശിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. തലസ്ഥാനത്തെ അറിയപ്പെട്ടിരുന്ന ഗുണ്ടാനേതാവായ ഓം പ്രകാശ് സമീപകാലത്ത് അക്രമ സംഭവങ്ങളിലൊന്നും സജീവമായിരുന്നില്ല. അപ്രാണി കൃഷ്ണകുമാര്‍ വധക്കേസിലെ ജയില്‍ ശിക്ഷക്ക് ശേഷം ഓം പ്രകാശ് നേരിട്ടൊരു അക്രമത്തിനിറങ്ങിയിരുന്നില്ല. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.