തൃശൂർ: നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍ റാണയെ നായകനാക്കി സിനിമ സംവിധാനം ചെയ്ത് പൊലീസ് ഉദ്യോഗസ്ഥന്‍. തൃശൂര്‍ റൂറല്‍ പൊലീസിലെ എഎസ്ഐ സാന്റോ അന്തിക്കാട് ആണ് പ്രവീണിനെ നായകനാക്കി സിനിമ ഒരുക്കിയത്. പ്രവീണ്‍ റാണയുടെ നിക്ഷേപ പദ്ധതികള്‍ തട്ടിപ്പാണെന്ന് ആദ്യമേ തൃശൂര്‍ സിറ്റി പൊലീസിലെ സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനു ശേഷമാണു റാണയെ നായകനാക്കി സിനിമ സംവിധാനം ചെയ്തത്. ‘ചോരന്‍’ എന്ന പേരിൽ അടുത്തിടെ സിനിമ പുറത്തിറങ്ങിയിരുന്നു. മേലുദ്യോഗസ്ഥര്‍ ഈ വിവരം അറിഞ്ഞതോടെ തൃശൂര്‍ റൂറല്‍ പൊലീസ് ആസ്ഥാനത്തുനിന്ന് സാന്റോയെ വലപ്പാട്ടേയ്ക്കു മാറ്റി. സ്പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിനു പിന്നാലെയായിരുന്നു സ്ഥലംമാറ്റം.
പൊലീസ് സര്‍വീസില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥരും റാണയുടെ കയ്യാളുകളാണെന്നാണ് വിവരം. വിരമിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രഭാകരന്‍, എസ്ഐ രാജന്‍ തുടങ്ങി പ്രവീണ്‍ റാണയുടെ സ്റ്റാഫായി മാറിയ പൊലീസുകാരും നിരവധി പേരുണ്ട്. പ്രവീണ്‍ റാണയെ പ്രതിയാക്കി തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ്, കുന്നംകുളം സ്റ്റേഷനുകളിലായി 22 കേസുകളാണ് ഇതുവരെ റജിസ്റ്റര്‍ ചെയ്തത്. ഒരു ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെ തട്ടിയെന്നാണ് പരാതികള്‍. ഓഫിസുകളും വീടും പൊലീസ് റെയ്ഡ് ചെയ്തെങ്കിലും റാണയെ പിടികൂടാനായിട്ടില്ല. ഇയാൾ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി.