ഫോണ്‍ തട്ടിപ്പില്‍ നിന്ന് ഉപഭോക്താവിന് സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ നടപടികള്‍ കടുപ്പിക്കാന്‍ ഒരുങ്ങി ടെലികോം നിയന്ത്രണ സംവിധാനമായ ട്രായ്. കോള്‍ വിളിക്കുന്നയാളുടെ പേര് ഫോണില്‍ തെളിഞ്ഞു വരുന്നത് ഉറപ്പാക്കി വ്യക്തിയെ തിരിച്ചറിയാന്‍ ഉപഭോക്താവിന് സാധ്യമാക്കുന്ന തരത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ ട്രായ് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി കെവൈസി വ്യവസ്ഥകള്‍ പരിഷ്‌കരിക്കും. കോളറുടെ പേര് ഫോണില്‍ തെളിഞ്ഞ് വരുന്നത് ഉറപ്പാക്കുന്ന രീതിയിലാണ് കെവൈസി പരിഷ്‌കരിക്കുക.
ടെലികോം സേവനദാതാക്കള്‍ക്ക് കെവൈസി വിവരങ്ങള്‍ കോളര്‍ നല്‍കി തിരിച്ചറിയല്‍ ഉറപ്പാക്കാനാണ് ട്രായ് ലക്ഷ്യമിടുന്നത്. ഇതിലൂടെ സ്പാം കോളുകള്‍ ഉള്‍പ്പെടെ തടയാന്‍ സാധിക്കുമെന്നാണ് ട്രായ് കണക്കുകൂട്ടുന്നത്. നിലവില്‍ ട്രൂകോളര്‍ ആപ്പ് സമാനമായ സേവനം നല്‍കുന്നുണ്ട്. ആരാണ് വിളിക്കുന്നത് എന്ന് തിരിച്ചറിയാനുള്ള സംവിധാനമാണ് ട്രൂ കോളര്‍ ഒരുക്കുന്നത്.
ക്രൗഡ് സോഴ്‌സിങ്ങിലൂടെയാണ് ട്രൂ കോളര്‍ ഡേറ്റ ശേഖരിക്കുന്നത്. ഡേറ്റ വസ്തുതാപരമാണോ എന്ന് ഉറപ്പാക്കാന്‍ സംവിധാനമില്ല എന്ന പോരായ്മയും ഉണ്ട്. പലരും ട്രൂകോളര്‍ ഡയറക്ടറിയില്‍ നിന്ന് നമ്ബര്‍ ഡീലിങ്ക് ചെയ്യുന്ന പ്രവണതയുണ്ട്. എന്നാൽ കുറ്റമറ്റ രീതിയിൽ അജ്ഞാത കോളുകള്‍ തിരിച്ചറിയുന്നതിനാണ് ട്രായ് നടപടി സ്വീകരിക്കാന്‍ പോകുന്നത്.