പാലാ നഗരസഭയുടെ 75 വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരിക്കുന്നതിന് വിളിച്ച സർവ്വകക്ഷി യോഗത്തിൽ നിന്ന് യുഡിഎഫ് പ്രതിനിധികൾ ഇറങ്ങിപ്പോയി. സർവകക്ഷിയോഗം പ്രഹസനം ആണെന്നും കാര്യങ്ങളെല്ലാം മുൻപേ തീരുമാനിച്ച് ഗാനമേള വരെ ബുക്ക് ചെയ്തിട്ടാണ് ഇത്തരത്തിൽ ഒരു നാടകം കേരള കോൺഗ്രസ് നടത്തുന്നത് എന്ന് ആരോപണമാണ് യുഡിഎഫ് ഉന്നയിക്കുന്നത്.
ഇന്ന് സർവകക്ഷി യോഗം ചേരാനിക്കെ നേരത്തെ തന്നെ മാധ്യമങ്ങളിൽ ആഘോഷ പരിപാടികളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചു വന്നിരുന്നു. അതുകൊണ്ടുതന്നെ സംഘാടകസമിതി രൂപീകരണം എന്ന് പറഞ്ഞ് രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളെ വിളിച്ചു വരുത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആണ്. എല്ലാവരെയും ഉൾക്കൊണ്ടു മുന്നോട്ടു പോകുന്നതിനു പകരം വിലകുറഞ്ഞ രാഷ്ട്രീയ പ്രചരണ ആയുധമാക്കി നഗരസഭാ ഭരണത്തെ മാറ്റുന്ന നിലപാടിനോട് കടുത്ത പ്രതിഷേധമുണ്ട്. ഏകപക്ഷീയമായ ഈ നിലപാടുകളോട് സഹകരിക്കാൻ ജനാധിപത്യ ബോധ്യമുള്ളവർക്ക് സാധിക്കില്ല എന്നിങ്ങനെ നിരവധി കാരണങ്ങളാണ് ഇറങ്ങിപോക്കിന് തങ്ങളെ നിർബന്ധിച്ചതെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.
കേരളത്തിൽ കേരള കോൺഗ്രസ് ഭരിക്കുന്ന ഏക നഗരസഭയാണ് പാലാ. കഴിഞ്ഞ കുറെ ദിവസങ്ങളായി വിവാദങ്ങളുടെ നടുവിലാണ് പാലായിലെ നഗരസഭ ഭരണകൂടം. സിപിഎമ്മുമായി അധികാരം പങ്കിടുവാനുള്ള ധാരണ കേരള കോൺഗ്രസ് പാലിക്കില്ല എന്ന് വാർത്തകൾ പുറത്തുവന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. ജോസ് കെ മാണി ഉൾപ്പെടെ ഉന്നത നേതാക്കൾ പ്രത്യക്ഷത്തിൽ ഇതുണ്ടാവില്ല എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അണിയറ നീക്കങ്ങൾ സജീവമാണെന്ന് തന്നെയാണ് ഇപ്പോഴും അറിയാൻ കഴിയുന്നത്.