ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയിലധികവും ഇന്നും പ്രധാന ഉപജീവനമാര്‍ഗമായി കാണുന്നത് കൃഷിയെയാണ്. അതിനാല്‍, കാര്‍ഷിക മേഖലയില്‍ നടപ്പാക്കുന്ന സകല പരിഷ്‌കാരങ്ങളും നിയമ നിര്‍മ്മാണങ്ങളുമെല്ലാം കോടിക്കണക്കിന് മനുഷ്യരെ നേരിട്ട് ബാധിക്കും. കാര്‍ഷിക മേഖലയിലെ കുത്തക കമ്ബനികളുടെ കടന്നുവരവ് വിത്തിന്മേലുള്ള കര്‍ഷകരുടെ സ്വാശ്രയത്വത്തെ പൂര്‍ണമായും ഇല്ലാതാക്കിയെന്നത് ഗുരുതര പ്രശ്നമാണ്. ഇതോടെ കൂടിയ വിലയ്ക്ക് വിത്തുകളും അവയ്ക്ക് അനുയോജ്യമായ കീടനാശിനികളും വാങ്ങാന്‍ അവര്‍ നിര്‍ബന്ധിതരായി.

കൂടാതെ കാലാവസ്ഥ വ്യതിയാനവും വന്യമൃഗശല്യവും വിളനാശവും ഇരട്ടിയാക്കിയതോടെ കേരളത്തില്‍ കൃഷി ആദായകരമല്ലാതായി. ഇതോടെ പലരും ഉപജീവനത്തിനായി മറ്റ് മാര്‍ഗങ്ങള്‍ തേടിപ്പോകാന്‍ തുടങ്ങിയിട്ടുണ്ട്. വായ്പയെടുത്തും സ്വര്‍ണം പണയപ്പെടുത്തിയും വട്ടിപ്പലിശയ്ക്ക് പണം വാങ്ങിയും കൃഷിയിറക്കിയ ചെറുകിട – ഇടത്തരം കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും സര്‍ക്കാര്‍ പാലിക്കാതെ വന്നതോടെ അവരില്‍ ഭൂരിഭാഗവും ആത്മഹത്യയുടെ വക്കിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തില്‍ കര്‍ഷകരുടെ കടബാദ്ധ്യതകളും ആത്മഹത്യാനിരക്കും അപകടകരമായ വിധത്തില്‍ ഉയര്‍ന്നുവരികയാണെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ കര്‍ഷകസമൂഹം നിലവില്‍ അനുഭവിക്കുന്ന കടബാദ്ധ്യതകളെക്കുറിച്ചും അനുബന്ധ പ്രശ്‌നങ്ങളെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലില്ല എന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് കേരളത്തിലെ കര്‍ഷകരുടെ കടബാദ്ധ്യതയുടെ വ്യാപ്തിയും ആഴവും മനസിലാക്കാന്‍ കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന്‍ (കിഫ)ന്റെ നേതൃത്വത്തില്‍ പഠനം നടന്നതും റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതും.

സര്‍വേയിലെ കണ്ടെത്തലുകള്‍

കേരളത്തിലെ 72 ശതമാനം കര്‍ഷകരും കടക്കെണിയിലാണ്. ഒരു കര്‍ഷകന്റെ ശരാശരി കടബാദ്ധ്യത 5.46 ലക്ഷം രൂപയാണ്. 2019ലെ ദേശീയ സാംപിള്‍ സര്‍വേ അനുസരിച്ച്‌ കേരളത്തിലെ കാര്‍ഷിക കടബാദ്ധ്യത നിരക്ക് 70 ശതമാനവും ശരാശരി കടബാദ്ധ്യത 2.42 ലക്ഷം രൂപയുമായിരുന്നു. കിഫ സര്‍വേപ്രകാരം കടബാദ്ധ്യത നിരക്ക് രണ്ട് ശതമാനം വര്‍ദ്ധിച്ചപ്പോള്‍ ശരാശരി കടബാദ്ധ്യത മൂന്ന് വര്‍ഷം കൊണ്ട് ഇരട്ടിയിലേറെയായി. ഏലം, പൈനാപ്പിള്‍ കര്‍ഷകരാണ് വന്‍ കടബാദ്ധ്യതയുള്ളവര്‍. കേരളത്തില്‍ മലബാറിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ കടക്കെണിയിലായിരിക്കുന്നത്. തിരുവിതാംകൂറില്‍ 70 ശതമാനവും കൊച്ചിയില്‍ 68 ശതമാനവുമാണെങ്കില്‍ മലബാറിലത് 77 ശതമാനമാണ്.

കേരളത്തിലെ 26 ശതമാനം കര്‍ഷകര്‍ക്ക് ഒന്നില്‍ കൂടുതല്‍ വായ്പാബാദ്ധ്യതയുണ്ട്. 65 ശതമാനം കര്‍ഷകര്‍ തങ്ങളുടെ കൈവശമുള്ള മുഴുവന്‍ ഭൂമിയും ബാങ്കില്‍ പണയംവച്ചിട്ടുണ്ട്. 57ശതമാനം കര്‍ഷകരും താമസിക്കുന്ന വീടുകള്‍ ഉള്‍പ്പെടെ പണയത്തിലാണ്. 68ശതമാനം കര്‍ഷകര്‍ കാര്‍ഷിക വായ്പയ്ക്ക് പുറമേ സ്വര്‍ണവായ്പയും എടുത്തിട്ടുണ്ട്. 16 ശതമാനം പേര്‍ 10 ലക്ഷത്തിനു മുകളില്‍ വായ്പ എടുത്തവരാണ്. 29 ശതമാനം പേര്‍ രണ്ടുലക്ഷത്തില്‍ താഴെ വായ്പ എടുത്തവരാണ്. ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ലോണ്‍ എടുത്തിരിക്കുന്നത് ഷെഡ്യൂള്‍ഡ് കൊമേഷ്യല്‍ ബാങ്കുകളില്‍ നിന്നാണ്, 47ശതമാനം. കുടിശികയില്ലാതെ കൃത്യമായി ലോണ്‍ അടയ്ക്കുന്നവര്‍ 51 ശതമാനം മാത്രമാണ്.

കുറഞ്ഞ പലിശയുള്ള ലോണ്‍ ലഭിക്കുന്നില്ല

കര്‍ഷകര്‍ക്ക് ഏറ്റവും ഗുണകരമാവേണ്ട കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി നാല് ശതമാനം മാത്രം പലിശയുള്ള കാര്‍ഷിക ലോണ്‍ എടുത്തവര്‍ വെറും 48 ശതമാനം മാത്രമാണ്. ഇന്ന് കേരളത്തില്‍ ലഭ്യമായ ഏറ്റവും പലിശ കുറവുള്ള ഇത്തരം കാര്‍ഷിക ലോണുകള്‍ പകുതി കര്‍ഷകര്‍ക്ക് പോലും ലഭിക്കുന്നില്ല എന്നത് ഗൗരവമായി പരിശോധിക്കേണ്ടതാണ്. നിലവില്‍ സ്വര്‍ണ്ണം ഈടായി നല്‍കിയാല്‍ മാത്രമേ ഈ സ്‌കീമില്‍ ലോണ്‍ കിട്ടുകയുള്ളൂ എന്നത് വസ്തുതയാണെങ്കിലും 68 ശതമാനം കര്‍ഷകര്‍ കൃഷിഭൂമി പണയം വച്ചുള്ള വായപ്കള്‍ക്കു പുറമേ സ്വര്‍ണ്ണം പണയംവച്ചും വായ്പകള്‍ എടുത്തിട്ടുണ്ട്. എല്ലാ യോഗ്യതയും ഉണ്ടായിട്ടും കെ.സി.സി സ്‌കീമില്‍ കര്‍ഷകര്‍ക്ക് ലോണ്‍ കൊടുക്കാന്‍ ബാങ്കുകള്‍ മടിക്കുന്നു എന്നുവേണം കരുതാന്‍. ഇത് അടിയന്തരമായി തിരുത്തേണ്ടതാണ്.

ശരണം പ്രൈവറ്റ്ബാങ്കുകള്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബാങ്കിംഗ് സാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം, എന്നിട്ടും ഇപ്പോഴും 21 ശതമാനം കര്‍ഷകര്‍ പ്രൈവറ്റ് ബാങ്കുകളെയോ സ്വകാര്യ പലിശക്കാരെയോ ആശ്രയിക്കുന്നു എന്നത് ദുരവസ്ഥയാണ്. വായ്പ എടുത്ത 63 ശതമാനം പേരും തങ്ങളുടെ മുഴുവന്‍ ഭൂമിയും ബാങ്കില്‍ പണയം വച്ചിട്ടുണ്ട് . അതില്‍ത്തന്നെ 57 ശതമാനം ആളുകളുടെ ഇപ്പോള്‍ താമസിക്കുന്ന വീടും പണയ വസ്തുവില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ ലോണുകള്‍ തിരിച്ചടയ്‌ക്കുന്നതില്‍ അവര്‍ പരാജയപ്പെടുകയും ബാങ്ക് റവന്യൂ റിക്കവറി നടപടികള്‍ ആരംഭിക്കുകയും ചെയ്താല്‍ ഇത്തരം ആളുകള്‍ ചുരുങ്ങിയകാലം കൊണ്ട് ഭൂരഹിതര്‍ മാത്രമല്ല ഭവനരഹിതരുമായി മാറുന്ന അപകടകരമായ സ്ഥിതിവിശേഷമുണ്ടാകും.

വെറും 51ശതമാനം കര്‍ഷകര്‍ക്കു മാത്രമേ കുടിശ്ശിക വരുത്താതെ തിരിച്ചടവ് നടത്താന്‍ സാധിക്കുന്നുള്ളൂ. 29 ശതമാനം കര്‍ഷകര്‍ കുറച്ചൊക്കെ തിരിച്ചടച്ചിട്ടുണ്ടെങ്കിലും 20 ശതമാനം കര്‍ഷകര്‍ക്ക് ഇതുവരെ യാതൊന്നും തിരിച്ചടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ കടംവാങ്ങിയ മുഴുവന്‍ തുകയും കുടിശ്ശികയായി അവശേഷിക്കുന്നു. 49 ശതമാനമെന്ന മൊത്തത്തിലുള്ള കുടിശ്ശിക നിരക്കും 20 ശതമാനം എന്ന സമ്ബൂര്‍ണ കുടിശ്ശിക നിരക്കും കേരളത്തിന്റെ കാര്‍ഷിക മേഖല ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ അടിസ്ഥാന പ്രശ്നങ്ങളെ ഉയര്‍ത്തിക്കാട്ടുന്നു.

സംസ്ഥാനത്തെ തിരിച്ചടവ് മുടങ്ങിക്കിടക്കുന്ന 14 ശതമാനം കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ട്. മേഖല തിരിച്ചുള്ള കണക്കില്‍ തിരുവിതാംകൂറിലെ കര്‍ഷകരാണ് ഏറ്റവും കൂടുതല്‍ ജപ്തി നടപടികള്‍ നേരിടുന്നത്. 21 ശതമാനം. നിലവില്‍ ജപ്തി നടപടികള്‍ക്ക് വിധേയമായി സ്ഥലം നഷ്ടപെട്ടവര്‍ രണ്ട് ശതമാനമാണ്.

ഏലം, പൈനാപ്പിള്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍

വായ്പ എടുത്തവരുടെ ശതമാനക്കണക്കിലും, ശരാശരി വായ്പാ തുകയിലും ഏലം, പൈനാപ്പിള്‍ കൃഷി ചെയ്യുന്ന കര്‍ഷകരാണ് ഏറ്റവും കൂടുതല്‍ കടക്കെണിയിലുള്ളത്. സംസ്ഥാന ശരാശരിയായ 72 ശതമാനവുമായി താരതമ്യപ്പെടുത്തുമ്ബോള്‍, പൈനാപ്പിള്‍, ഏലം കര്‍ഷകര്‍ക്കിടയിലെ കടബാദ്ധ്യത യഥാക്രമം 80ശതമാനം, 78 ശതമാനം എന്ന തോതില്‍ ഉയര്‍ന്നിരിക്കുന്നു. അതോടൊപ്പം തന്നെ ഇവരുടെ ശരാശരി കടബാദ്ധ്യത സംസ്ഥാന ശരാശരിയേക്കാള്‍ 1.3 മടങ്ങ് കൂടുതലുമാണ്.

എങ്ങനെ പരിഹരിക്കാം

കാര്‍ഷകരെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടലാണ് ആവശ്യം. പലിശയും പിഴപ്പലിശയും എഴുതിത്തള്ളുക എന്നതാണ് പ്രധാനം. അതിനു ശേഷം മുതല്‍ തിരിച്ചടക്കാന്‍ കൂടുതല്‍ സാവകാശവും കൊടുത്തുകൊണ്ട് മാത്രമേ ഈ ഗുരുതരമായ പ്രതിസന്ധിയില്‍ നിന്ന് കേരളത്തിലെ കാര്‍ഷിക സമൂഹത്തിനു കരകയറാന്‍ കഴിയൂ. എന്നുമാത്രമല്ല വന്യമൃഗശല്യവും കീടബാധയും തെങ്ങ്, കമുക്, കുരുമുളക്, ഏലം, റബര്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന വിളകളുടെയും ഉല്‍പാദനക്ഷമത കുറഞ്ഞതും വിലയിടിവും കര്‍ഷകരുടെ ലോണ്‍ തിരിച്ചടയ്ക്കല്‍ ശേഷിയെ ദോഷകരമായി ബാധിക്കുന്നു. ഇതെല്ലാം പരിഗണിച്ചുവേണം ആശ്വാസ നടപടികള്‍ക്ക് തുടക്കം കുറിക്കാന്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക