ചെന്നൈ: നയന്‍താര വിഘ്‌നേശ് ശിവന്‍ വാടക ഗര്‍ഭധാരണ വിവാദത്തില്‍ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്.ആറു വര്‍ഷം മുന്‍പ് വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗര്‍ഭധാരണത്തിന് നടപടികള്‍ തുടങ്ങിയതെന്നും താരദമ്ബതികള്‍ തമിഴ്‌നാട് ആരോഗ്യ വകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു. വിവാഹ രജിസ്റ്റര്‍ രേഖകളും ഇതോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളില്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായതില്‍ നിയമപ്രശ്‌നങ്ങള്‍ ഇല്ലെന്ന് നടി നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും വ്യക്തമാക്കി.വിവാഹം കഴിഞ്ഞ് 5 വര്‍ഷം കഴിയാതെ വാടക ഗര്‍ഭധാരണത്തിന് നിലവില്‍ നിയമം അനുവദിക്കുന്നില്ല. കുഞ്ഞുങ്ങള്‍ ജനിച്ച വിവരം പുറത്തു വന്നതിനു പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു തമിഴ്‌നാട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ്,വാടകഗര്‍ഭധാരണത്തിനുള്ള നിയമങ്ങള്‍ താരം ലംഘിച്ചോയെന്ന് അന്വേഷിക്കുന്നത്. ചെന്നൈയിലെ വന്ധ്യതാ ക്ലിനിക്കില്‍ വച്ചാണ് പ്രസവം നടന്നതെന്ന വിവരം നേരത്തേ പുറത്തായിരുന്നു. ദുബായില്‍ താമസിക്കുന്ന മലയാളിയാണ് വാടക ഗര്‍ഭം ധരിച്ചെന്ന വിവരവും പുറത്തുവന്നു.
വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് രാജ്യത്തു നിലവിലുള്ള ചട്ടങ്ങളെ മറികടന്നാണോ കുഞ്ഞുങ്ങളുണ്ടായതെന്നാണ് അന്വേഷിക്കുന്നത്. വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്നു ചട്ടമുണ്ട്.ഇവരുടെ വിവാഹം കഴിഞ്ഞ് നാല് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെന്നും അതിനാല്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്‌മണ്യം പറഞ്ഞു.
21 മുതല്‍ 35 വരെ പ്രായമുള്ള വിവാഹിതകള്‍ക്ക് മാത്രമേ അണ്ഡം ദാനം ചെയ്യാന്‍ സാധിക്കൂ. ഭര്‍ത്താവിന്റെയോ മാതാപിതാക്കളുടെയോ സമ്മതം ആവശ്യമാണ്. ഇത്തരം ചട്ടങ്ങള്‍ നിലനില്‍ക്കേ, വിവാഹം കഴിഞ്ഞ് 4 മാസത്തിനുള്ളില്‍ എങ്ങനെ വാടക ഗര്‍ഭധാരണം സാധ്യമാകും എന്നാണു പ്രധാന ചോദ്യം. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് നയന്‍താരയോടു തമിഴ്‌നാട് മെഡിക്കല്‍ കോളേജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടുമെന്നും നിയമലംഘനം നടന്നോയെന്നതു പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി എം.സുബ്രഹ്‌മണ്യന്‍ ചെന്നൈയില്‍ പറഞ്ഞു.