കേരള പോലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്കു പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റിപ്പോര്‍ട്ട്. ഡിജിപിയ്ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയുള്ളത്. ഇവര്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്നാണ് വിവരം.
പട്ടികയിലുള്ള സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍, എസ്‌ഐമാര്‍, എസ്‌എച്ച്‌ഒ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാമ്ബത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചുവരികയാണ്. സംസ്ഥാന പോലീസിലെ സ്പെഷ്യല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ്, ലോ ആന്‍ഡ് ഓര്‍ഡര്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫിസ് ചുമതല വഹിക്കുന്നവരുമാണ് കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ളത്. കേരള പോലീസിന്റെ നീക്കങ്ങളും പരിശോധനകളുമടക്കം ചോര്‍ത്തിക്കൊടുത്തു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. സെപ്റ്റംബര്‍ 22ന് നടന്ന റെയ്ഡിനെ സംബന്ധിച്ച് നിരോധിത സംഘടനയ്ക്ക് മുന്നറിയിപ്പ് നല്‍കിയവരും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ തൊടുപുഴ മേഖലയിലെ കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ആര്‍എസ്‌എസ് നേതാക്കളുടെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനു ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ സിവില്‍ പോലീസ് ഓഫിസറെ പിരിച്ചുവിട്ടിരുന്നു. മൂന്നാര്‍ പോലീസ് സ്റ്റേഷനില്‍ സമാന ആരോപണത്തെത്തുടര്‍ന്ന് എഎസ്‌ഐ അടക്കം 3 പേരെ സ്ഥലം മാറ്റിയിരുന്നു. ഇതില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ അനസ് പി കെ എന്ന പോലീസുകാരനെ പിന്നീട് സര്‍വീസില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തു.
കൂടാതെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് എ എ റൗഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച വനിതാ എസ്‌ഐയെ സസ്പെന്‍ഡ് ചെയ്ത സംഭവവും മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ ഈരാറ്റുപേട്ട സ്വദേശിനി റംല ഇസ്മയിലിനെയാണ് മധ്യമേഖലാ ഡിഐജി സസ്പെന്‍ഡ് ചെയ്തത്.