ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ ഇന്റര്‍നെറ്റില്‍ പരതാന്‍ ഉപയോഗിക്കുന്ന സെര്‍ച്ച് എഞ്ചിന്‍ ഗൂഗിള്‍ ആണെന്നതില്‍ നമുക്കൊരു സംശയവുമില്ല. എന്നാല്‍ ഈ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഗൂഗിള്‍ ചെയ്യുന്ന കളളത്തരത്തെ കുറിച്ച് സൂചന നല്‍കിയിരിക്കുകയാണ് അമേരിക്കന്‍ നീതിന്യായ വകുപ്പ്. വ്യാഴാഴ്‌ച ഫെഡറല്‍ കോടതിയെ ബോദ്ധ്യപ്പെടുത്തിയ വസ്‌തുതയനുസരിച്ച് ഓരോ വര്‍ഷവും ശതകോടിക്കണക്കിന് ഡോളറാണ് ഗൂഗിള്‍ മിക്ക ബ്രൗസറുകള്‍ക്കും മറ്റും നല്‍കുന്നത്.
അമേരിക്കയില്‍ മിക്ക ബ്രൗസറുകളിലും സ്‌മാര്‍ട് ഫോണുകളിലും ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിന്‍ എന്നത് ഗൂഗിള്‍ തന്നെയാണ്. എത്ര തുകയാണ് ഈ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ നല്‍കിയതെന്ന് വ്യക്തമല്ല. എന്നാല്‍ വന്‍ തുകതന്നെയാണിതെന്നാണ് വിവരം. വാഷിംഗ്‌ടണില്‍ നടന്ന ഹിയറിംഗിലാണ് ജഡ്‌ജി അമിത് മേത്തയോട് അമേരിക്കന്‍ നീതിന്യായ വകുപ്പ് ജനറല്‍ അറ്റോര്‍ണിയായ കെന്നെത്ത് ഡിന്‍സര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ആന്റിട്രസ്‌റ്റ് നിയമങ്ങളുടെ കടുത്ത ലംഘനമാണ് കമ്ബനി നടത്തിയത്. രാജ്യത്ത് സാങ്കേതിക വിദ്യാ പ്ളാറ്റ്‌ഫോമുകള്‍ രാജ്യ സമ്ബദ്‌വ്യവസ്ഥയെയും കുട്ടികളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് വൈറ്റ്‌ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ വിദഗ്ദ്ധര്‍ അറിയിച്ചിരുന്നു.
അതേസമയം ഗൂഗിള്‍, മൈക്രോസോഫ്‌റ്റിന്റെ സെര്‍ച്ച് എഞ്ചിനായ ബിംഗ്, ഡക്‌ഡക്‌ഗോ എന്നിവയില്‍ നിന്ന് മാത്രമല്ല ടിക്‌ടോക്, മെറ്റ പ്ളാറ്റ്‌ഫോം, ആമസോണ്‍ എന്നിങ്ങനെ പലയിടത്ത് നിന്നും വെല്ലുവിളികള്‍ നേരിടുന്നതായാണ് ഗൂഗിളിന്റെ അറ്റോര്‍ണി ജോണ്‍ ഷ്‌മിഡ്‌ലിന്‍ അറിയിച്ചു. എന്നാല്‍ വിവിധ കമ്ബനികള്‍ ഗൂഗിളുമായി സഹകരിക്കുന്നത് അവര്‍ക്ക് അത്യാവശ്യമുളളതുകൊണ്ടല്ലെന്നും പകരം ഗൂഗിളിന്റെ ശക്തമായ വിജയം കൊണ്ടാണെന്നും കമ്ബനി കോടതിയില്‍ വാദിച്ചു.