കോടികള്‍ മുടക്കി നിര്‍മിച്ച പാലാ ജനറല്‍ ആശുപത്രി മന്ദിരത്തിലെ ടൈലുകള്‍ പൊട്ടിത്തകര്‍ന്നു. അത്യാഹിത വിഭാഗത്തിന് മുന്നിലെ ടൈലുകളാണ് തറയിലെ സിമന്റില്‍ നിന്നും വിട്ടുപോന്നത്. നിര്‍മാണത്തിലെ അപാകതയാണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
മൂന്നുവര്‍ഷം മുന്‍പാണ് ഇവിടെ പൊതുമരാമത്ത് വിഭാഗം കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് കുറെ കാലം വെറുതെ കിടന്ന കെട്ടിടത്തിൽ ആറ് മാസങ്ങൾക്ക് മുൻപാണ് കിടത്തി ചികിത്സയടക്കം ആരംഭിച്ചത്. ഇന്നലെ പുലര്‍ച്ചെ രോഗികള്‍ ആശുപത്രിയിലുണ്ടായിരുന്ന സമയത്ത് വലിയ ശബ്ദത്തോടെ ടൈലുകള്‍ പൊട്ടുകയായിരുന്നു.
അത്യാഹിത വിഭാഗത്തിന് മുന്നിലെയും സമീപത്തെ ഒരു ഓഫീസിലെയും ടൈലുകള്‍ പൊട്ടി. കെട്ടിടം ഉപയോഗിക്കാൻ തുടങ്ങി ആറുമാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ടൈലുകൾ തനിയെ പൊട്ടിയത്. കൈകൊണ്ട് ഉയര്‍ത്തിയാല്‍ ഉയര്‍ന്ന് പോരുന്ന വിധത്തിലുള്ള ടൈലുകളില്‍ സിമന്റ് ഒട്ടാത്ത രീതിയിലാണ്. കെട്ടിടനിർമാണത്തിന് അപാകതയുണ്ടെന്ന പരാതി മുൻപും വ്യാപകമായിരുന്നു.
കെട്ടിട നിർമ്മാണ പ്രവർത്തനത്തിൽ അഴിമതി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും, നഗരസഭയിലെ പ്രതിപക്ഷ നേതാവുമായ പ്രൊഫസർ സതീശ് ചൊള്ളാനി വ്യക്തമാക്കി. ആശുപത്രിയിലെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നിരന്തരമായി സമരമുഖത്താണ്. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലെ ഭരണപക്ഷ അംഗങ്ങളുടെ പിടിപ്പുകേടും പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നുണ്ട്.