കമിതാക്കളെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ മുതീരി കാഞ്ഞിരക്കടവ് മണ്ണുംപറമ്പിൽ ചന്ദ്രന്റെയും രജനിയുടെയും മകൻ വിനീഷ് (22), ഗൂഡല്ലൂർ ഓവേലി സീഫോർത്തിലെ ബാലന്റെയും വസന്തയുടെയും മകൾ രമ്യ (22) എന്നിവരാണ് മരിച്ചത്. വിനീഷിന്റെ വീടിന് 200 മീറ്റർ അകലെ വിജനമായ റബർ തോട്ടത്തിൽ ഇന്ന് ഉച്ചയ്ക്കാണ് മൃതദേഹങ്ങൾ കണ്ടത്.
വിനീഷിന്റെ അമ്മാവന്റെ മകളാണ് രമ്യ. ഇരുവരും പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽ നഴ്സ് ആണ് രമ്യ. വീട്ടുകാർ വിവാഹത്തിന് എതിരുനിൽക്കുമെന്ന് ഭയന്ന് ഇരുവരും ജീവനൊടുക്കിയതായാണ് നിഗമനമെന്ന് പൊലീസ് പറഞ്ഞു. ജൂലൈ 11ന് വൈകിട്ട് വിനീഷ് വീട്ടിൽനിന്നു പോയതാണ്. പിറ്റേന്ന് വൈകിട്ട് രമ്യയുമൊത്ത് നിലമ്പൂരെത്തി. രമ്യയുടെ ഫോണിൽനിന്ന് വിനീഷിന്റെ വീട്ടുകാരെ വിളിച്ചതായി പറയുന്നു.
റബർ മരത്തിൽ കിടക്കവിരിയുടെ രണ്ടറ്റത്തായി തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ. ഡിവൈഎസ്പി സാജു കെ.ഏബ്രഹാം സ്ഥലം സന്ദർശിച്ചു. ഇൻസ്പെക്ടർ പി.വിഷ്ണു ഇൻക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കൽ കോളജിൽ പൊലീസ് സർജൻ പോസ്റ്റുമോർട്ടം നടത്തും.