ഡല്‍ഹി: മുന്‍ ധനകാര്യമന്ത്രി കെഎം മാണി അഴിമതിക്കാരന്‍ ആയിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിയില്‍. നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ ഇക്കാര്യം പറഞ്ഞത്. ഹര്‍ജി പരിഗണിക്കുന്നത് ജൂലൈ 15-ലേക്ക് മാറ്റി.
അഴിമതിക്കാരനെതിരെയാണ് എംഎല്‍എമാര്‍ സഭയില്‍ പ്രതിഷേധിച്ചതെന്നും മുന്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയായ രഞ്ജിത്ത് കുമാര്‍ വീദിച്ചു. എന്നാല്‍ കേരള നിയമസഭയില്‍ എംഎല്‍എമാര്‍ നടത്തിയ അക്രമസംഭവങ്ങളെ അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഇതിനിടയൊണ് സര്‍ക്കാര്‍ അഭിഭാഷകന്‍ നിലപാട് അറിയിച്ചത്. കെ എം മാണി അഴിമതിക്കാരനായിരുന്നു. അതിനാലാണ് അദ്ദേഹത്തിന്റെ ബജറ്റവതരണം ഇടതു എംഎല്‍എമാര്‍ തടസ്സപ്പെടുത്തിയതെന്നും സഭയില്‍ അനിഷ്ട സംഭവങ്ങള്‍ നടന്നതെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.
എന്നാല്‍ ഒരു നിയമസഭയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ് ധനബില്‍ അവതരണവുമായി ബന്ധപ്പെട്ട നടപടികള്‍. ആ അവതരണമാണ് ഈ എംഎല്‍എമാര്‍ തടസ്സപ്പെടുത്തിയതെന്നും അതിനെ അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. എന്ത് സന്ദേശമാണ് ഇതിലൂടെ എംഎല്‍എമാര്‍ പൊതുസമൂഹത്തിന് നല്‍കിയതെന്ന് ബെഞ്ചിലെ മറ്റൊരു അംഗമായ എം ആര്‍ ഷാ ആരാഞ്ഞു.
കേരളത്തിലെ മുന്നണി ബന്ധങ്ങളെപ്പോലും ചോദ്യം ചെയ്യപ്പെടാനിടയുള്ളതാണ് കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം. ഇക്കാര്യത്തില്‍ നിയമ മന്ത്രിയുടെയും സര്‍ക്കാരിന്റെയും പ്രതികരണം ഏറെ നിര്‍ണായകമാണ്. വരും ദിവസങ്ങളിൽ ഈ വിഷയം ചൂടേറിയ രാഷ്ട്രീയ സംവാദത്തിന് വഴി വെക്കും എന്ന് ഉറപ്പാണ്. ജോസ് കെ മാണി നയിക്കുന്ന കേരള കോൺഗ്രസ് അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന നിലപാടാണ് സർക്കാർ ഹൈക്കോടതിയിൽ കൊണ്ടിരിക്കുന്നത്.
കേരള കോൺഗ്രസ് കേന്ദ്രങ്ങൾക്ക് കനത്ത ആഘാതമാണ് ഇപ്പോൾ സർക്കാർ കൈക്കൊണ്ടിരിക്കുന്നത് നിലപാട്. പാലാ ഉൾപ്പെടെയുള്ള നിയോജക മണ്ഡലങ്ങളിൽ സിപിഎം കാലുവാരി എന്ന ജോസ് കെ മാണിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ഇപ്പോൾ പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്.