തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദ വെളിപ്പെടുത്തലുകളുടെ തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രക്ഷോഭം ശക്തമായിരിക്കെ കോൺഗ്രസിന്റെ സംസ്ഥാന ആസ്ഥാനമായ ഇന്ദിരാഭവനിലേക്കു കല്ലേറ്. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ ഉണ്ടായ സംഭവത്തിൽ ഓഫിസിനു മുന്നിൽ സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡുകളും നശിപ്പിച്ചു. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ എ.കെ.ആന്റണി ഉൾപ്പെടെയുള്ളവർ ഈ സമയം ഇന്ദിരാ ഭവനിൽ ഉണ്ടായിരുന്നു. ഫ്ലെക്സ് ബോർഡ് തകർത്ത സംഘം അതിലെ പട്ടിക ഉപയോഗിച്ച് ആന്റണിയുടെ കാറിൽ അടിച്ചെങ്കിലും കാര്യമായ നാശനഷ്ടമില്ല.
മുപ്പതോളം പേരടങ്ങുന്ന ഡിവൈഎഫ്ഐയുടെ സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. ആക്രമണമുണ്ടായി ഏറെ സമയം കഴിഞ്ഞാണ് പൊലീസ് സ്ഥലത്ത് എത്തിയത്. സംഘർഷ സാധ്യതയുണ്ടായിട്ടും ഏതാനും പൊലീസുകാരെ മാത്രമാണ് ഇന്ദിരാഭവന്റെ സുരക്ഷയ്ക്കായി തുടർന്നും നിയോഗിച്ചത്.
സന്ദർശകരെ കണ്ട ശേഷം ഇന്ദിരാഭവനിൽ അദ്ദേഹത്തിന് അനുവദിച്ചിട്ടുള്ള മുറിയിൽ പുസ്തക വായനയിലായിരുന്നു ഈ സമയം എ.കെ.ആന്റണി. ബഹളം കേട്ടു പുറത്തിറങ്ങുന്നതിനിടെ അക്രമി സംഘം സ്ഥലംവിട്ടു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസും അനുകൂല സംഘടനകളും സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു.