ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരെന്ന വ്യാജേന റെയ്ഡിനെത്തിയ സംഘം ആലുവയിലെ വീട്ടില്‍നിന്ന് 37 പവന്‍ സ്വര്‍ണവും 1.80 ലക്ഷം രൂപയും കവര്‍ന്നു. ആലുവ ബാങ്ക് ജങ്ഷന് സമീപം താമസിക്കുന്ന സ്വര്‍ണപണിക്കാരനായ മഹാരാഷ്ട്ര സ്വദേശി സഞ്ജയ് ആണ് കവര്‍ച്ചയ്ക്കിരയായത്.

ഇയാളുടെ വീട്ടിലെത്തിയ നാലംഗസംഘം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് അറിയിക്കുകയും വീട്ടില്‍ പരിശോധന നടത്തി സ്വര്‍ണവും പണവും തട്ടിയെടുക്കുകയുമായിരുന്നു. വീട്ടിലെ സിസിടിവി ഹാര്‍ഡ് ഡിസ്ക് അടക്കം മോഷ്ടാക്കള്‍ കൊണ്ടുപോയി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരെന്ന വ്യാജേന നാലുപേര്‍ സഞ്ജയുടെ വീട്ടിലെത്തിയത്. ആദായനികുതി വകുപ്പില്‍നിന്നാണെന്നും റെയ്ഡിന് വന്നതാണെന്നുമാണ് ഇവര്‍ അറിയിച്ചത്. തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ മൊബൈല്‍ഫോണില്‍ ചില രേഖകള്‍ കാണിച്ചു. തുടര്‍ന്നാണ് സഞ്ജയുടെ വീട്ടില്‍ക്കയറി നാലംഗസംഘം പരിശോധന ആരംഭിച്ചത്. ഈ സമയം വീട്ടുകാരുടെ മൊബൈല്‍ഫോണുകള്‍ ഇവര്‍ വാങ്ങിവെച്ചു. സഞ്ജയോടും ഭാര്യയോടും റെയ്ഡിന് സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചു.

ഏകദേശം രണ്ട് മണിക്കൂറോളം സംഘം വീട്ടില്‍ പരിശോധന നടത്തി. 37.5 പവന്‍ സ്വര്‍ണം, 1,80,000 രൂപ, നാല് ബാങ്ക് പാസ്ബുക്കുകള്‍, ആധാന്‍, പാന്‍ തുടങ്ങിയ രേഖകള്‍ വീട്ടില്‍ നിന്ന് കണ്ടെത്തി. തുടര്‍ പരിശോധനയ്ക്കായി ഇവയെല്ലാം ഓഫീസിലേക്ക് കൊണ്ടുപോവുകയാണെന്ന് കാണിച്ച്‌ വെള്ള പേപ്പറില്‍ എഴുതി നല്‍കി, സഞ്ജയിനെ കൊണ്ട് ഒപ്പും വെപ്പിച്ചു. പോകും വഴി വീട്ടിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്കും സംഘം കൈക്കലാക്കി. നാലംഗ സംഘം പോയതിന് ശേഷം ഇവര്‍ നല്‍കിയ മൊബൈല്‍ നമ്ബറില്‍ വിളിച്ചപ്പോള്‍ തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയാണ് ഫോണെടുത്തത്. തട്ടിപ്പ് മനസ്സിലായ ഉടന്‍ സഞ്ജയ് പൊലീസില്‍ വിവരം അറിയിച്ചു.

അതേസമയം, ഡി.വി.ആര്‍. കവര്‍ച്ചക്കാര്‍ കൈക്കലാക്കിയെങ്കിലും മൊബൈലില്‍നിന്ന് ചില സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സഞ്ജയ് പോലീസിന് കൈമാറി. സംഭവത്തില്‍ ആലുവ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക