കോഴിക്കോട്: പനി ബാധിച്ച്‌ മരിച്ച 12 വയസ്സുകാരിക്ക് എച്ച്‌ വണ്‍ എന്‍ വണ്‍ (H1N1) സ്ഥിരീകരിച്ചു. ഉള്ള്യേരി ആനവാതില്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ ഇരട്ട സഹോദരിക്കും എച്ച്‌ വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

രോ​ഗബാധിതയായ കുട്ടി ഞായറാഴ്ച വൈകിട്ട് പനി ബാധിച്ച്‌ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീടാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ബെംഗളൂരു യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് കുട്ടികള്‍ക്ക് രോ​ഗലക്ഷണങ്ങള്‍ കണ്ടത്. മരണശേഷം നടത്തിയ പരിശോധനയിലാണ് എച്ച്‌ വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പന്നികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുകളിലേക്ക് രോഗം പകരാനുള്ള സാധ്യതയുണ്ട്. വായുവിലൂടെയാണ് രോഗാണുക്കള്‍ ഒരാളില്‍നിന്ന് മറ്റൊരാളില്‍ എത്തുന്നത്. ഒരാളില്‍നിന്ന് മറ്റൊരാളിലേക്കും അസുഖം പകരും. 2009 ല്‍ എച്ച്‌ വണ്‍ എന്‍ വണ്‍ പനിയെ പകര്‍ച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു.

ലക്ഷണങ്ങള്‍

  • പനിയും ശരീരവേദനയും
  • തൊണ്ടവേദന, തലവേദന
  • കഫമില്ലാത്ത വരണ്ട ചുമ
  • ക്ഷീണവും വിറയലും
  • ചിലപ്പോള്‍ ഛര്‍ദിയും വയറിളക്കവും

സാധാരണ വൈറല്‍ പനി പോലെയാണ് ലക്ഷണങ്ങളെല്ലാം. ശ്വസിക്കുന്ന വായുവിലൂടെ അകത്തുകടക്കുന്ന വൈറസ് ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുന്നത്.

ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങള്‍

ശ്വാസതടസ്സം, ശ്വാസം നിന്നുപോകുക, ശരീരം നീലിക്കുക, ഓര്‍മക്കുറവ്, അപസ്മാരം, സ്വഭാവവ്യതിയാനങ്ങള്‍

രോഗം പകരുന്നത്

വായുവിലൂടെ രോഗം പകരും. രോഗി തുമ്മുമ്ബോഴും ചുമയ്ക്കുമ്ബോഴും മൂക്ക് ചീറ്റുമ്ബോഴും വൈറസ് അന്തരീക്ഷത്തില്‍ വ്യാപിക്കും. ഏകദേശം ഒരു മീറ്റര്‍ ചുറ്റളവില്‍ വൈറസ് വ്യാപിക്കാന്‍ സാധ്യതയുണ്ട്. അപ്പോള്‍ പരിസരത്ത് ഉള്ളവരിലേക്ക് രോഗം പകരാന്‍ വഴിയൊരുങ്ങുന്നു. ആ പരിസരത്തുള്ള വസ്തുക്കളിലും വൈറസ് നിലനില്‍ക്കാന്‍ ഇടയുണ്ട്. അത്തരം വസ്തുക്കളില്‍ സ്പര്‍ശിച്ചാല്‍ കൈകള്‍ കഴുകാതെ കണ്ണിലും മൂക്കിലും വായിലും സ്പര്‍ശിക്കുന്നത് രോഗം ബാധിക്കാന്‍ ഇടയാക്കിയേക്കും.

മരുന്നുകള്‍

വൈറസിനെ നശിപ്പിക്കുന്ന ഒസള്‍ട്ടാമിവിര്‍ എന്ന മരുന്നാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. അസുഖം ബാധിച്ച ആളുകളുമായി സമ്ബര്‍ക്കം പുലര്‍ത്തുന്നവരില്‍ രോഗപ്രതിരോധത്തിനും ഈ മരുന്ന് നല്‍കാറുണ്ട്. ചികിത്സയ്ക്കായി 5 ദിവസത്തേക്കും പ്രതിരോധത്തിനായി 10 ദിവസത്തേക്കുമാണ് മരുന്ന് നല്‍കുന്നത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കുക.

അപകടസാധ്യത കൂടുതല്‍‌

  • അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍, 65 വയസിനു മുകളില്‍ ഉള്ളവര്‍
  • ഗര്‍ഭിണികള്‍ മറ്റു ഗുരുതരമായ രോഗമുള്ളവര്‍ (ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം, വൃക്ക രോഗങ്ങള്‍, തലച്ചോറിനുള്ള രോഗങ്ങള്‍, പ്രമേഹം എന്നിവ ഉള്ളവര്‍)
  • രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍ (എച്ച്‌.ഐ.വി. എയ്ഡ്‌സ്, അവയവങ്ങള്‍ മാറ്റിവെച്ചവര്‍, കാന്‍സറിന് ചികിത്സ ചെയ്യുന്നവര്‍).
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക