കോഴിക്കോട്: നടിയും മോഡലുമായ ഷഹന അതിക്രൂരമായ പീഡനങ്ങള്‍ നേരിട്ടതിന് തെളിവായി മാറുകയാണ് യുവതിയുടെ ഡയറിക്കുറിപ്പുകള്‍. ഭര്‍ത്താവ് സജ്ജാദും ഭര്‍തൃവീട്ടുകാരും ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്നും മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഉള്ളതിന്റെ തെളിവാണ് ഷഹന എഴുതിയ കുറിപ്പുകളിലുള്ളത്.

വിവാഹത്തിനുശേഷം ഭര്‍ത്താവില്‍നിന്നും കുടുംബാംഗങ്ങളില്‍നിന്നും അനുഭവിക്കേണ്ടി വന്ന പീഡനങ്ങളാണ് ഷഹനയുടെ ഡയറിക്കുറിപ്പുകളിലുള്ളത്. ഡയറിയുടെ തുടക്കത്തില്‍ തന്നെ ഷഹന ഭര്‍ത്താവിന്റെ ഉമ്മയെ കുറിച്ച്‌ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്-‘സെന്‍ജുവിന്റെ (സജ്ജാദ്) ഉമ്മയ്ക്കു വേണ്ടത് ജോലിക്കാരിയെ ആണ്, മരുമകളെ അല്ല. അവര്‍ക്ക് എന്നെ കുറ്റം പറഞ്ഞു കൊന്നാലേ സമാധാനമാകൂ. വീട് മാറാമെന്ന് സെന്‍ജു പറഞ്ഞിട്ടുണ്ട്’.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീട്ടില്‍ തനിക്ക് ജോലിക്കാരുടെ സ്ഥാനം പോലും ഉണ്ടായിരുന്നില്ല. കുടുംബത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നതിന് സജ്ജാദും കൂട്ടുനിന്നുവെന്നും ഷഹന ഡയറിയില്‍ കുറിച്ചു. താന്‍ മോഡലിങ്ങിലൂടെ സമ്ബാദിച്ച പണമെല്ലാം സജ്ജാദും കുടുംബവും തട്ടിയെടുത്തു. തനിക്ക് ഭക്ഷണം പോലും തരുന്നില്ല. കൂടാതെ സ്വര്‍ണമെല്ലാം കുടുംബക്കാര്‍ വിറ്റെന്നും ഷഹന കുറിച്ചിട്ടുണ്ട്.

‘എനിക്ക് ആരും ഇല്ല. ഒരു കാരണവും ഇല്ലാതെ എന്നെ കുറേ തല്ലി. ഞാന്‍ അവനെ മാത്രം വിശ്വസിച്ച്‌ വന്നതാണ് ഈ വീട്ടില്‍. എന്നിട്ട് സെന്‍ജു പോലും എന്നെ ഇത്തിരി പോലും മനസ്സിലാക്കിയില്ല. ഈ വീട്ടില്‍ എനിക്ക് ഒരു വേലക്കാരിയുടെ സ്ഥാനം പോലും ഇല്ല. ഞാന്‍ വെറും വേസ്റ്റ്. സെന്‍ജു പോലും എന്നെ സപ്പോര്‍ട്ട് ചെയ്യുന്നില്ല. സെന്‍ജു ഞാന്‍ വിചാരിക്കും പോലെ ഒരാളല്ല’ – ഡയറിയില്‍ കുറിച്ചു.

‘സെന്‍ജു എന്നെ കുറേ തല്ലി. സെന്‍ജുവും വീട്ടുകാരും കൂടി എന്റെ അടുത്ത് വഴക്കുണ്ടാക്കി. ഇങ്ങനെ പോയാല്‍ ഞാന്‍ ഉണ്ടാവില്ല. സെന്‍ജു എന്റെ കൂടെ ഉണ്ടാകും എന്നു കരുതി. ഇപ്പോള്‍ സെന്‍ജു പോലും കൂടെയില്ല. എനിക്ക് മെന്റലാകും. ഇതുവരെ ഉമ്മയോട് ഒന്നും പറഞ്ഞിട്ടില്ല. എന്റെ ഉമ്മ എന്നെ സ്നേഹിച്ച പോലെ ഇതുവരെ എന്നെ ആരും സ്നേഹിച്ചിട്ടില്ല’ – ഷഹന ഡയറിയില്‍ കുറിച്ചു.

ഷഹനയുടെ സഹോദരന്‍ ഈ ഡയറി അന്വേഷണ ഉദ്യോഗസ്ഥനു കൈമാറി. ഡയറി കണ്ടെത്തിയത് അന്വേഷണത്തെ സഹായിക്കുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് എസിപി കെ.സുദര്‍ശന്‍ പറഞ്ഞു. ഭര്‍ത്താവിന്റെ ഭാഗത്തുനിന്നുള്ള പീഡനങ്ങളെക്കുറിച്ചാണ് അതില്‍ എഴുതിയിട്ടുള്ളത്. ഇങ്ങനെ പോയാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും അതില്‍ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ടു, ചില ദിവസങ്ങളില്‍ ഭക്ഷണം ഒന്നോ രണ്ടോ ബ്രഡ് കഷ്ണം മാത്രമാണെന്നും മുറി വൃത്തിയാക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് സജാദിന്‍റെ വീട്ടുകാര്‍ മര്‍ദ്ദിച്ചെന്നും ഡയറിയിലുണ്ട്. സജാദിന്‍റെ വീട്ടില്‍ തനിക്ക് കിട്ടിയത് വേലക്കാരിയുടെ പരിഗണനയാണെന്നും ഷഹാന കുറിച്ചിട്ടുണ്ട്.

കോഴിക്കോട്ടെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഷഹാനയുടെത് ആത്മഹത്യയെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ ഭര്‍ത്താവ് സജാദിനെതിരെ ആരോപണങ്ങളുമായി ഷഹാനയുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയതോടെയാണ് പൊലീസ് ശാസ്ത്രീയ പരിശോധന നടത്തിയത്. കയറ് ഉപയോഗിച്ച്‌ തന്നെയാണ് ഷഹാന തൂങ്ങിമരിച്ചതെന്നാണ് നിഗമനം. നേരത്തെ സജാദിനെ അന്വേഷണ സംഘം വാടകവീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയിരുന്നു.

മരണം ആത്മഹത്യയാണോ എന്നത് അന്തിമമായി സ്ഥിരീകരിക്കാന്‍ രാസപരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ട്. ലഹരിമാഫിയ കണ്ണിയായ സജാദ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിനിടെയാണ് ലഹരി വില്‍പ്പന നടത്തിയിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാളുടെ കൂടുതല്‍ ബന്ധങ്ങളും കണ്ടെത്തേണ്ടതുണ്ട്. നിലവില്‍ ആത്മഹത്യാപ്രേരണ, സ്ത്രീപീഡനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഭര്‍ത്താവ് സജാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വീട്ടുകാരുടെ പരാതിയുടെ പശ്ചാത്തലത്തില്‍ സജാദിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണക്കുകൂട്ടല്‍.

നടിയും പരസ്യചിത്ര മോഡലുമായ ഷഹനയുടെ മരണം ആത്മഹത്യ എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുമ്ബോഴും വിശ്വസിക്കാനാവാതെ വീട്ടുകാര്‍. സംഭവത്തില്‍ നിലനില്‍ക്കുന്ന ദുരൂഹത മാറ്റണമെന്നാണ് ബന്ധുക്കളുടെ വാദം. സംഭവം നടന്ന ദിവസം ഭര്‍ത്താവിനെ കൂടാതെ മറ്റാരോ സംഭവദിവസം വീട്ടില്‍ വന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അത് ഉറപ്പിച്ച്‌ പറയാന്‍ കൃത്യമായ കാരണവും അവര്‍ തന്നെ വിശദീകരിക്കുന്നുണ്ട്. ചായയോ കാപ്പിയോ കുടിക്കുന്ന പതിവ് ഷഹനക്കില്ല. എന്നാല്‍ അന്ന് ഷഹനയുടെ മുറിയില്‍ രണ്ടു ഗ്ലാസില്‍ ചായ ഒഴിച്ചുവച്ചതായി കണ്ടിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഇതിന് പുറമെ അയല്‍വാസി ശബ്ദം കേട്ടു വന്നപ്പോള്‍ മുന്‍വാതില്‍ തുറന്ന നിലയിലും ഷഹാന ബോധമറ്റ് സജ്ജാദിന്റെ മടിയില്‍ കിടക്കുന്ന നിലയിലുമായിരുന്നു. അയല്‍വാസികളെപ്പോലും അറിയിക്കാതെ കെട്ടഴിച്ചതില്‍ സംശയമുണ്ടെന്നു ബന്ധുക്കള്‍ പറയുന്നു. ബന്ധുക്കളുടെ മൊഴി കാര്യമായി മുഖവിലയ്ക്കെടുത്ത് കേസില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. മുറിക്കുള്ളില്‍ കണ്ടെത്തിയ ചായ ഗ്ലാസിലെ വിരലടയാളം ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും അതില്‍ നിന്നു വേണ്ടത്ര തെളിവുകള്‍ ലഭ്യമായിട്ടില്ല.

രാസപരിശോധനാഫലം ഇതുവരെ കിട്ടിയിട്ടില്ല. ഷഹാനയുടെ ഫോണിലെ ചാറ്റിങ് വിവരങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. തൂങ്ങി മരിച്ചതാണെന്നാണു ഭര്‍ത്താവ് സജ്ജാദിന്റെ മൊഴി. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി സജ്ജാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ തന്നെ സജ്ജാദിനെതിരെ നിരവധി ആരോപണങ്ങളാണ് ഷഹാനയുടെ ഉമ്മയുള്‍പ്പടെ ഉള്ളവര്‍ ഉയര്‍ത്തിയത്. ഷഹനയുടെ മരണം കൊലപാതകമാണെന്നാണ് മാതാവ് ഉമൈബ ആരോപിച്ചത്. “പണത്തിന് വേണ്ടി എന്റെ മോളെ കൊന്നതാണ്. മദ്യലഹരിയില്‍ മര്‍ദ്ദിക്കുന്ന വിവരങ്ങള്‍ കരഞ്ഞ് കൊണ്ട് മോള്‍ പറയുമായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കാര്യവും മകള്‍ പറഞ്ഞിരുന്നു.

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്ന മര്‍ദ്ദനവും പീഡനവും. അടുത്തിടെ പരസ്യത്തിലഭിനയച്ച്‌ പ്രതിഫലമായി ചെക്ക് ആവശ്യപ്പെട്ടും മര്‍ദ്ദിച്ചിരുന്നു. മകളെ കൊന്നത് തന്നെയാണ്. ഉറപ്പാണ്. ഇനിയൊരു പെണ്‍കുട്ടിക്കും ഈ അവസ്ഥയുണ്ടാകരുത്. നീതി ലഭിക്കണം. അവനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. മര്‍ദ്ദിക്കുന്ന കാര്യത്തില്‍ മകള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അത് സജാദിന്റെ സുഹൃത്തുക്കള്‍ ഇടപെട്ട് തടയുകയായിരുന്നു. മരണത്തെ പേടിയാണ് മകള്‍ക്ക്. ഒരിക്കലും മരിക്കില്ല. ഉയരങ്ങളിലേക്ക് പോകണമെന്നാണ് അവര്‍ പറഞ്ഞത്. അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല.” മാതാവ് പറഞ്ഞു.

പിറന്നാളിനു വിരുന്നൊരുക്കി വയ്ക്കും, ഉമ്മ എല്ലാവരെയും കൂട്ടി വരണമെന്ന് മകള്‍ പറഞ്ഞിരുന്നതായി ഉമ്മ ഉമൈബ പറഞ്ഞു. മരണത്തില്‍ ദുരൂഹമുണ്ട്. ഫോണ്‍ വിളിച്ച്‌ സജ്ജാദ് ഉപദ്രവിക്കുന്ന കാര്യം ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. നിന്റെ മോളെ കൊന്നിട്ടെ അങ്ങോട്ട് അയയ്ക്കൂ എന്ന് സജ്ജാദ് പറഞ്ഞുവെന്നും ഉമൈബ വെളിപ്പെടുത്തിയിരുന്നു. ഭര്‍ത്താവും കുടുംബവും നിരന്തരം ദ്രോഹിച്ചിരുന്നു. തന്റെ ചികിത്സയ്ക്കായി മാറ്റിവച്ച ചെക്ക് ചോദിച്ച്‌ ഉപദ്രവിച്ചിരുന്നതായും ഷഹാനയുടെ മാതാവ് വ്യക്തമാക്കിയിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് അവള്‍ ഇക്കാര്യങ്ങളെല്ലാം പറയുകയെന്നും മാതാവ് പറഞ്ഞിരുന്നു.

ഷഹനയെ പലവട്ടം സജ്ജാദ് പല രീതിയില്‍ ഉപദ്രവിച്ചിരുന്നുവെന്ന് ഷഹനയുടെ സഹോദരനും പറഞ്ഞു. മുന്‍പും പല തവണ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇടപെട്ടു. എന്നാല്‍ അവഗണിക്കുകയാണുണ്ടായത്. ഒരു പ്രാവശ്യം പരാതി കൊടുക്കാന്‍ പൊലീസ് സ്റ്റേഷനില്‍ പോകാന്‍ തയാറായപ്പോള്‍ സജ്ജാദും സുഹൃത്തുക്കളും ഇടപെട്ട് തിരികെ കൊണ്ടുവരികയായിരുന്നു. മരിച്ചുവെന്ന് അറിഞ്ഞ ശേഷം അളുകള്‍ എത്തുമ്ബോള്‍ സജ്ജാദിന്റെ മടിയിലായിരുന്നു ഷഹന. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും സഹോദരന്‍ ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഷഹനായുടെ വീട്ടില്‍ നിന്നും കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്ബ് എന്നിവ കണ്ടെത്തിയത്. ഇതോടെ യുവതിയെ ബലപ്രയോഗത്തിലൂടെ ലഹരി വസ്തുക്കള്‍ ഉപയോഗിപ്പിച്ചിരുന്നോ എന്നതില്‍ പരിശോധന നടത്തനാണ് പൊലീസ് ശ്രമം. ഷഹനയുടെ ശരീരത്തില്‍ വിഷാംശമോ ക്ഷതമോ ഏറ്റിട്ടുണ്ടോയെന്ന് എന്നറിയാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചിരുന്നു.ഈ രാസപരിശോധന ഫലമാണ് വൈകുന്നത്.ഈ റിപ്പോര്‍ട്ട് അന്വേഷണത്തില്‍ നിര്‍ണ്ണായകമാവുകയും ചെയ്യും.

കാസര്‍കോട് സ്വദേശിനിയായ ഷഹാനയെ ഈ മാസം 12നു രാത്രിയാണു പറമ്ബില്‍ബസാറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നര വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ നാല് മാസമായി ഇവര്‍ പറമ്ബില്‍ ബസാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

വിവരം അറിഞ്ഞ് പ്രദേശവാസികള്‍ എത്തിയപ്പോള്‍ അവരോട് സജാദ് പറഞ്ഞത് ഷഹന വിളിച്ചിട്ട് മിണ്ടുന്നില്ലെന്നാണ്. ഷഹനയുടെ മൃതദേഹം ആ സമയത്ത് സജാദിന്റെ മടിയില്‍ കിടക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍ സ്ഥലത്ത് എത്തിയ പൊലീസിനോട് ഷഹന തൂങ്ങി മരിച്ചതാണെന്നാണ് സജാദ് പറഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പ്രതികരിച്ചിരുന്നു. ഇതോടെയാണ് ഷഹനയുടെ മരണത്തില്‍ നാട്ടുകാര്‍ക്ക് സംശയം തോന്നിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക