തെന്നിന്ത്യൻ താരം ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദറിന്റെയും മൂത്തമകൾ അവന്ദികയും അഭിനയത്തിലേക്ക്. ലണ്ടനിലെ ആക്റ്റിംഗ് സ്കൂളിൽ നിന്നും കോഴ്സ് പൂർത്തീകരിച്ചിരിക്കുകയാണ് അവന്ദിക ഇപ്പോൾ. കരിയർ സ്വന്തമായി പടുത്തുയർത്താനാണ് മകൾ ആഗ്രഹിക്കുന്നതെന്നും അതിനാൽ മകളെ താനോ സുന്ദറോ എവിടെയും ശുപാർശ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും ഖുശ്ബു.
“എന്റെ മൂത്തയാള്‍ ലണ്ടനിലെ ഏറ്റവും പ്രശസ്‌തമായ അഭിനയ സ്‌കൂളില്‍ നിന്നും അഭിനയ കോഴ്‌സ് പൂര്‍ത്തിയാക്കി. സ്വന്തമായി കരിയര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ അവളുടെ പോരാട്ടം ഇപ്പോള്‍ ആരംഭിക്കുന്നു. അതിനാല്‍ ഞങ്ങള്‍ അവളെ ലോഞ്ച് ചെയ്യുകയോ എവിടെയും ശുപാര്‍ശ ചെയ്യുകയോ ചെയ്യില്ല. അവള്‍ക്ക് നിങ്ങളുടെ അനുഗ്രഹം വേണം,” ഖുശ്ബുവിന്റ ട്വീറ്റില്‍ പറയുന്നതിങ്ങനെ.
അവന്ദികയെ കൂടാതെ അനന്ദിത എന്നൊരു മകള്‍ കൂടിയുണ്ട് ഖുശ്ബു, സുന്ദര്‍ ദമ്ബതികള്‍ക്ക്. 1980 കളില്‍ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ‘തോടിസി ബേവഫായി’ എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ല്‍ ‘ലാവാരിസ്’ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രധാന നടന്മാരായ രജനീകാന്ത്, കമലഹാസന്‍, സത്യരാജ്, സുരേഷ്‌ഗോപി, മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങള്‍ ചെയ്തു.
തമിഴ് സിനിമാ പ്രേമികള്‍ക്ക് മാത്രമല്ല, മലയാളികള്‍ക്കും ഏറെ ഇഷ്ടമുള്ള താരമാണ് ഖുശ്ബു. മലയാളത്തില്‍ വന്നപ്പോഴെല്ലാം ഖുശ്ബു അഭിനയിച്ചിട്ടുള്ളത് നമ്മുടെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരോടൊപ്പം നിരവധി വേഷങ്ങള്‍ ചെയ്തു. സിനിമയില്‍ സജീവമല്ലെങ്കിലും രാഷ്ട്രീയത്തില്‍ സജീവമാണ് ഖുശ്ബു, അടുത്തിടെ ഖുശ്ബു കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. രജനീകാന്തിന് ഒപ്പം അഭിനയിച്ച ‘അണ്ണാതെ’ ആണ് ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ഖുശ്ബു ചിത്രം.